വിമാനയാത്രയ്‌ക്കിടെ പൈലറ്റ് അബോധാവസ്ഥയിലാവുക യാത്രക്കാർ പരിഭ്രാന്തിയിലായിരിക്കുമ്പോൾ സ്വയം മുന്നോട്ട് വന്ന് വിമാനം താഴെയിറക്കി എല്ലാവരേയും രക്ഷിക്കുക, എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങൾ അല്ലേ? മനു അശോകൻ സംവിധാനം ചെയ്ത ഉയരെ സിനിമയിൽ പാർവ്വതിയുടെ കഥാപത്രമായ പല്ലവിയ്‌ക്ക് അങ്ങനെ ഒരു സന്ദർഭം നേരിടേണ്ടി വന്നതായി ഓർക്കുന്നില്ലേ? പക്ഷേ പല്ലവി മുൻപ് പൈലറ്റാവാനുള്ള പരിശീലനം നേടിയ ആളും കൂടാതെ പല്ലവിയുടെ കൂടെ ഒരു സഹപൈലറ്റും ഉണ്ടായിരുന്നു. ഇത് സിനിമയിലെ കാര്യം.
പ്രതീക്ഷ നഷ്ടപ്പെട്ട ആളുകൾക്ക് രക്ഷകനായി തീരുന്ന ഇത്തരം സ്വപ്നങ്ങൾ കുട്ടിക്കാലത്ത് ഒരുപാട് തവണ കണ്ടതാവും നമ്മൾ. എന്നാൽ അങ്ങനെയൊരു സംഭവം നടന്നു. ഇവിടെയെങ്ങുമല്ല അങ്ങ് ദൂരെ അമേരിക്കയിൽ. സെസ്ന ലൈറ്റ് എയർക്രാഫ്റ്റ് എന്ന ചെറുവിമാനത്തിലെ ഡാരൻ ഹാരിസൺ എന്ന യാത്രക്കാരനാണ് അവിചാരിതമായി സഹയാത്രികർക്ക് മുൻപിൽ ഹീറോ ആയത്.
ബഹാമാസിലെ മാർഷ് ഹാർബർ ലിയനാർഡ് എം തോംസൺ ഇന്റർനാഷനൽ എയർപോർട്ടിൽനിന്ന് ഫ്‌ളോറിഡയിലേക്ക് സഞ്ചരിച്ച സെസ്‌ന 208 കാരവൻ വിമാനത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഡാരൻ ഹാരിസൺ ഗർഭിണിയായ ഭാര്യയെ കാണാൻ വീട്ടിലേക്ക് പോവുകയായിരുന്നു. അതിനിടെയാണ് ഫ്‌ളോറിഡാ തീരപ്രദേശത്തിന് മുകളിലൂടെ പറക്കുമ്പോൾ പൈലറ്റ് അസുഖം കാരണം അവശനായത്. ചെറുവിമാനമായതിനാൽ വേറെ പൈലറ്റ് ഉണ്ടായിരുന്നില്ല. വിമാനം പറത്താനാവാത്ത വിധം പൈലറ്റ് ബോധരഹിതനായതോടെ ഹാരിസൺ കോക്പിറ്റിൽ ചെന്ന് കൺേട്രാൾ റൂമിൽ എമർജൻസി കോൾ ചെയ്യുകയായിരുന്നു.
”എന്റെ പൈലറ്റ് ബോധരഹിതനായി. എങ്ങനെയാണ് ഈ വിമാനം പറത്തേണ്ടത് എന്ന് എനിക്കൊരു ഐഡിയയുമില്ല.”-ഈ സന്ദേശമാണ് അദ്ദേഹം കൺട്രോൾ റൂമിൽ നൽകിയത്. എവിടെയാണിപ്പോൾ എന്നായിരുന്നു ആസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന എയർ ട്രാഫിക് കൺട്രോളറുടെ ചോദ്യം. ഫ്‌ളോറിഡ തീരമേഖലയിലാണ് താനിപ്പോൾ ഉള്ളതെന്നും മറ്റൊരു ധാരണയുമില്ലെന്നും അദ്ദേഹം മറുപടി നൽകി. ചിറകുകളുടെ ലെവൽ അതേ പോലെ നിലനിർത്താനും തീരത്തിനു മുകളിലൂടെ തന്നെ പറക്കാനും എയർ ട്രാഫിക് കൺട്രോളർ നിർദേശം നൽകി. അതിനു ശേഷം വിമാനം ഏത് മേഖലയിലാണ് പറന്നുകൊണ്ടിരിക്കുന്നതെന്ന് കണ്ടെത്തി.
പിന്നീട് എയർട്രാഫിക് കൺട്രോളറായ റോബർട്ട് മോർഗൻ സമയബന്ധിതമായി പ്രവർത്തിക്കുകയായിരുന്നു. ദീർഘകാലം പൈലറ്റ് പരിശീലകനായി പ്രവർത്തിച്ച അദ്ദേഹത്തിന് സെസ്‌ന ചെറുവിമാനം പറത്തിയും നല്ല പരിചയമുണ്ടായിരുന്നു. സെസ്‌ന വിമാനത്തിന്റെ കോക്പിറ്റിന്റെ ചിത്രത്തിന്റെ പ്രിന്റ് ഔട്ട് എടുത്തശേഷം അദ്ദേഹം ഹാരിസണിന് വേണ്ട നിർദേശങ്ങൾ തത്സമയം നൽകിക്കൊണ്ടിരുന്നു. പാം പീച്ച് ഇന്റർനാഷനൽ വിമാനത്താവളത്തിൽ ആ വിമാനം ഇറങ്ങുന്നതിനുള്ള എല്ലാ കാര്യങ്ങളും ചെയ്ത അദ്ദേഹം, അവസാനം വരെ യാത്രക്കാരന് പിന്തുണയുമായി കൂടെ നിന്നു.
അദ്ദേഹത്തിന്റെ നിർദേശങ്ങൾ എല്ലാം അനുസരിച്ച ഹാരിസൺ വിമാനം നിയന്ത്രിക്കുകയും റൺവേയിലേക്ക് വിജയകരമായി അതിറക്കുകയും ചെയ്തു. വിമാനം ഇറക്കുന്നതിനു മുമ്പ് എങ്ങനെയാണ് പവർ കുറക്കുക എന്നതടക്കമുള്ള നിർദേശങ്ങൾ കൂളായി കൈകാര്യം ചെയ്ത ഹാരിസൺ വിമാനം സുരക്ഷിതമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
നിരവധി പേരാണ് ഹാരിസണിന്റെ ധൈര്യത്തേയും കൃത്യമായി നിർദ്ദേശങ്ങളും പിന്തുണയും നൽകിയ എയർട്രാഫിക് കൺട്രോളറായ റോബർട്ട് മോർഗനേയും അഭിനന്ദിക്കുന്നത്. ഇത്രയൊക്കെ ചെയ്ത് വിമാനത്തിലെ മുഴുവൻ യാത്രക്കാരേയും രക്ഷിച്ചെങ്കിലും തനിക്ക് പേരും പ്രശസ്തും ഒന്നും വേണ്ടെന്നാണ് ഹീറോയായ ഡാരൻ ഹാരിസൺ പറയുന്നത് .എന്താ അല്ലേ? എങ്ങനെയെങ്കിലും ഒന്ന് നാലാളറിഞ്ഞാൽ മതിയെന്ന് കരുതി ഫേയ്മസ് ആവാൻ ആളുകൾ പരക്കം പായുന്ന ഈ നാട്ടിൽ ഒരു വിമാനത്തിലെ മുഴുവൻ യാത്രക്കാരയും രക്ഷിച്ച ശേഷം തനിക്ക് പ്രശസ്തനാവണ്ടാ എന്ന പറയുന്ന ഹാരിസൺ ശരിക്കും ഹീറോ തന്നെ അല്ലേ?
Comments