ലക്‌നൗ: കേദാർനാഥ് ക്ഷേത്രത്തിലേക്ക് വളർത്തു നായയുമായി പ്രവേശിച്ച വ്‌ളോഗർക്കെതിരെ പരാതി നൽകി ക്ഷേത്രം അധികൃതർ. വ്‌ളോഗർ വികാസ് ത്യാഗിയ്‌ക്കെതിരെയാണ് ബദ്രിനാഥ്- കേദാർനാഥ് ക്ഷേത്ര സമിതി പരാതി നൽകിയത്. നാലര വയസ്സ് പ്രായമുള്ള നവാബ് എന്ന വളർത്ത് നായയുമായാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്.
ഛാർധാം യാത്രയുടെ ഭാഗമായി എത്തിയതായിരുന്നു വികാസും അദ്ദേഹത്തിന്റെ നായ നവാബും. ഇവിടെ നിന്നും എടുത്ത ചിത്രങ്ങൾ വികാസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് ക്ഷേത്രം അധികൃതർ സംഭവം അറിഞ്ഞത്.
നവാബിനായി വികാസ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഇതിലായിരുന്നു നായയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. വിഗ്രഹത്തിൽ കാലുകൊണ്ട് തൊട്ടുകൊണ്ടുള്ള ചിത്രമായിരുന്നു പോസ്റ്റ് ചെയ്തത്. ഇത് നിമിഷങ്ങൾ കൊണ്ടുതന്നെ വൈറൽ ആയി.
ചിത്രം കണ്ട് സമൂഹമാദ്ധ്യമ ഉപയോക്താക്കളിൽ ചിലരാണ് സംഭവം ക്ഷേത്രം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതോടെ പരാതി നൽകുകയായിരുന്നു. കോടിക്കണക്കിന് വിശ്വാസികളുടെ വികാരത്തെ ഹനിക്കുന്നതാണ് വ്‌ളോഗർമാരുടെയും, യൂട്യൂബർമാരുടെയും ഇത്തരം നടപടികൾ എന്ന് അധികൃതർ വ്യക്തമാക്കി.
Comments