തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികദിനമായ ഇന്ന് എൻജിഒ സംഘ് സംസ്ഥാന വ്യാപകമായി വഞ്ചനാദിനമായി ആചരിക്കും. സർക്കാർ ജീവനക്കാരോടുളള നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് നടപടി.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, പിൻവാതിൽ നിയമനം അവസാനിപ്പിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, ഡിഎ കുടിശിക അനുവദിക്കുക, സർക്കാർ പങ്കാളിത്തത്തോടെ മെഡിസെപ് യാഥാർത്ഥ്യമാക്കുക, സ്ഥലം മാറ്റം സ്റ്റാറ്റിയൂട്ടറിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
നേരത്തെ മുതൽ ഈ വിഷയങ്ങളിൽ എൻജിഒ സംഘ് ശക്തമായ പ്രതിഷേധങ്ങൾ നടത്തിവന്നിരുന്നു. ഏപ്രിൽ ഒന്നിന് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണയും സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തിലും സർക്കാർ ജീവനക്കാരോടുളള നീതി നിഷേധത്തിൽ എൻജിഒ സംഘ് പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്.
2021 ജനുവരി മുതൽ ലഭ്യമാക്കേണ്ട ഡിഎ കുടിശിക നൽകാതെ മരവിപ്പിച്ചിരിക്കുകയാണെന്ന് എൻജിഒ സംഘ് ചൂണ്ടിക്കാട്ടി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന വാക്ക് പാലിക്കാതെ വഞ്ചിച്ചു. ശമ്പള പരിഷ്‌കരണ കുടിശികയും നൽകാൻ സർക്കാർ തയ്യാറാകുന്നില്ല. സർക്കാർ വിഹിതം ഉൾപ്പെടുത്തി മെഡിസെപ് നടപ്പിലാക്കാതെ കബളിപ്പിക്കുകയാണെന്നും എൻജിഒ സംഘ് ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ ഒന്നാം വാർഷികദിനത്തിൽ തന്നെ ഇത്തരം നിലപാടുകൾ തുറന്നുകാട്ടി ജീവനക്കാർ പ്രതിഷേധത്തിനിറങ്ങുന്നത് വാർഷികാഘോഷങ്ങളുടെ നിറം കെടുത്തും.
Comments