ന്യൂഡൽഹി : മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിയന്ത്രിക്കുന്നത് ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദയാണെന്ന് സൂഫി ഇസ്ലാമിക് ബോർഡ്. ഇന്ത്യൻ മുസ്ലീങ്ങളെ തീവ്രവാദികളാക്കാൻ ശ്രമിക്കുന്നത് ഈ സംഘടനയാണെന്നും സൂഫി ബോർഡ് വക്താവ് കാശിഷ് വാർസി പറഞ്ഞു. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
പോപ്പുലർ ഫ്രണ്ട് നിരവധി രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. ആ സംഘടനയെ നിരോധിക്കാൻ ഏറെ കാലമായി സർക്കാരിനോട് ആവശ്യപ്പെടുന്നു. പോപ്പുലർ ഫ്രണ്ട്, അൽ ഖ്വയ്ദയുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നത് എന്ന് വ്യക്തമായിക്കഴിഞ്ഞു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത് കാരണം അൽ ഖ്വയ്ദ ഭീകരരിൽ നിന്ന് തങ്ങൾക്ക് നിരന്തരം വധഭീഷണി വരുന്നുണ്ടെന്ന് വാർസി പറയുന്നു.
ഇന്ത്യയിലുള്ള മുസ്ലീങ്ങളെ മതതീവ്രവാദികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ പ്രവർത്തിക്കുന്നത്. എസ്ഡിപിഐ എന്ന സംഘടനയിലൂടെ മുസ്ലീം യുവാക്കളെ വഴിതെറ്റിക്കാനാണ് ഇവർ ശ്രമിക്കുന്നത്. 2020 ലും പോപ്പുലർ ഫ്രണ്ടിനെതിരെ ഇത്തരം ആരോപണങ്ങളുമായി സൂഫി ബോർഡ് എത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടുകാർ സ്‌കൂളുകൾ നടത്തുന്നുണ്ടെന്നും കുട്ടികളെ ഭീകരതയിലേക്ക് തിരിച്ച് വിടുന്നുണ്ടെന്നും നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.
മുസ്ലീം യുവാക്കളെ തീവ്രവാദികളായി ചിത്രീകരിച്ചു എന്നാരോപിച്ച് സൂഫി ഇസ്ലാമിക് ബോർഡിന് പോപ്പുലർ ഫ്രണ്ട് മാനനഷ്ടത്തിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നത് വരെ ഇത് തുടരുമെന്നും ഇന്ത്യയിലെ യുവാക്കളെ തീവ്രവാദികളാക്കുന്നതിൽ നിന്നും മതഭീകര സംഘടന പിന്മാറണമെന്നുമാണ് സൂഫി ബോർഡ് അറിയിച്ചത്.
Comments