തിരുവനന്തപുരം: ഭരണപരാജയം മറയ്‌ക്കാൻ പൊള്ളയായ അവകാശവാദങ്ങളുടെ പിന്തുണയുമായി പിണറായി സർക്കാർ രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്തെ അതീവ ദരിദ്രരുടെ കണക്കും ചർച്ചയാകുകയാണ്.കേരളത്തിലെ അറുപത്തിനാലായിരം കുടുംബങ്ങളിലെ ഒരു ലക്ഷത്തിലേറെ പേർ അതീവ ദരിദ്രരെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വയനാട്ടിൽ മാത്രം 3210 ആദിവാസി കുടുംബങ്ങൾ ഭൂരഹിതരെന്നാണ് വിവരം
തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി സംസ്ഥാന സർക്കാർ നടത്തിയ വിവരശേഖരണം അനുസരിച്ച് കേരളത്തിൽ 64006 കുടുംബങ്ങൾ അതീവ ദരിദ്രാവസ്ഥയിലാണ്. ഇതിൽ 3021 കുടുംബങ്ങൾ പട്ടികവർഗ്ഗ വിഭാഗക്കാരാണ്.
പട്ടിക ജാതി കുടുംബങ്ങളുടെ എണ്ണം 12763. തീരദേശ മേഖലയിൽ 2737 കുടംബങ്ങളും അതിദരിദ്ര പട്ടികയിലുണ്ട്. അതിദാരിദ്ര്യത്തിൽ കഴിയുന്ന മഹാഭൂരിപക്ഷവും ഭൂമിയോ വീടോ ഇല്ലാത്തവരും ആണെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
വർദ്ധിച്ച ആത്മവിശ്വാസത്തോടെയാണ് രണ്ടാം വർഷത്തിലേക്ക് കടക്കുന്നതെന്നും ജനപിന്തുണ വർദ്ധിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഏത് തരത്തിലുള്ള പ്രതികൂല കാലവാസ്ഥ വന്നാലും ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ നല്ല പ്രതിബദ്ധതയോടെ നീങ്ങാൻ കഴിഞ്ഞുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം.
ലൈഫ് മിഷൻ ഉൾപ്പെടെയുളള പദ്ധതികൾ വിജയകരമായി നടത്തിയെന്ന് സർക്കാർ ആവർത്തിച്ച് പ്രചരിപ്പിക്കുകയും അവകാശപ്പെടുകയും ചെയ്യുന്നതിനിടെയാണ് ഭൂമിയോ വീടോ ഇല്ലാത്തവരുടെ കണക്കുകളും പുറത്തുവരുന്നത്. പിണറായി സർക്കാരിന്റെ ക്ഷേമ പദ്ധതികൾ പബ്ലിസിറ്റി സ്റ്റണ്ടാണെന്നും പദ്ധതികളുടെ ലക്ഷ്യം നിറവേറ്റപ്പെടുന്നില്ലെന്നും നേരത്തെ മുതൽ പ്രതിപക്ഷ പാർട്ടികൾ ആക്ഷേപം ഉന്നയിച്ചിരുന്നു.
Comments