കൊല്ലം: ഭർത്താവ് കിരൺ കുമാറിൽ നിന്നും നിലമേൽ സ്വദേശി വിസ്മയ ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങിയതിന് തെളിവായി ശബ്ദരേഖ. തനിക്ക് ഇവിടെ നിൽക്കാനാകില്ലെന്നും, തന്നെ മർദ്ദിച്ചെന്നും മരിക്കുന്നതിന് മുൻപ് പിതാവിനോട് പറയുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. കിരൺകുമാറിനെതിരെ തെളിവായി കോടതിയിൽ ഈ ശബ്ദരേഖയും സമർപ്പിച്ചിട്ടുണ്ട്.
ക്രൂരപീഡനം സഹിക്കാനാകാതെ വിസ്മയ പിതാവിനെ വിളിച്ച് കരയുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. തനിക്ക് ഇവിടെ തുടരാനാകില്ലെന്നും, ഇവിടെ നിന്നും കൂട്ടിക്കൊണ്ടുപോകണമെന്നും വിസ്മയ പിതാവിനോട് പറയുന്നു. ഇവിടെ നിർത്തിയാൽ അച്ഛന് ഇനി തന്നെ കാണാൻ സാധിക്കില്ല. തന്നെ കൊണ്ട് പറ്റുന്നില്ല ഇവിടെ തുടരാൻ. ഇവിടെ നിൽക്കാൻ പേടിയാണ്. തന്നെ അടിക്കും. തന്നെ തല്ലിയിരുന്നു. ഇവിടെ നിന്നും ഇറങ്ങിപ്പോകാൻ പറഞ്ഞു. ഇവിടെ തുടരാൻ പേടിയാണെന്നും വിസ്മയ പിതാവിനോട് പറയുന്നുണ്ട്.
ഇതിന് മറുപടിയായി വീട്ടിലേക്ക് വരാൻ പിതാവും പറയുന്നുണ്ട്. ഇവിടേക്ക് വരൂ. കുഴപ്പമില്ല. ദേഷ്യം വരുമ്പോൾ ഓരോന്ന് പറയുന്നതാണ്. ജീവിതം എന്ന് പറയുന്നത് ഇങ്ങനെയൊക്കെയാണെന്നും പിതാവ് മറുപടി നൽകുന്നുണ്ട്.
കഴിഞ്ഞ ജൂൺ 21 നാണ് ഭർതൃവീട്ടിൽ വിസ്മയ ആത്മഹത്യചെയ്തത്. ഇതുമായി ബന്ധപ്പെട്ട് കിരൺകുമാറിനെതിരെയെടുത്ത കേസിൽ അന്തിമ വിധി നാളെ വരാനിരിക്കുമ്പോഴാണ് ശബ്ദസന്ദേശം പുറത്തുവന്നിരിക്കുന്നത്.
Comments