ന്യൂഡൽഹി: ഗ്യാൻവ്യാപി കേസിൽ കക്ഷിചേരണമെന്നാവശ്യപ്പെട്ട് വീണ്ടും ഹർജി. ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായയാണ് സുപ്രീം കോടതിയിൽ ഇടക്കാല ഹർജി സമർപ്പിച്ചത്. പ്രത്യേക ആചാരങ്ങളോടെ മാത്രമെ വിഗ്രഹം മറ്റൊരു ക്ഷേത്രത്തിലേക്ക് മാറ്റാൻ സാധിക്കൂ. അതല്ലെങ്കിൽ ആ വിഗ്രഹം നിലനിൽക്കുന്ന സ്ഥലം എല്ലായ്പ്പോഴും ക്ഷേത്രമായി തന്നെ തുടരുമെന്നാണ് ഹർജിയിൽ അശ്വിനി കുമാർ വ്യക്തമാക്കുന്നത്.പ്രയാഗ്‌രാജിൽ ജനിച്ച താൻ മഹാദേവനെയും ഗൗരി ദേവിയെയും പ്രാർത്ഥിക്കുന്നതിനായി പതിവായി വാരണാസിയിൽ ദർശനം നടത്താറുണ്ട്. ക്ഷേത്രത്തിന്റെ മേൽക്കൂരയും മതിലുകളും തൂണുകളും അടിത്തറയും തകർത്തിട്ടും ഒരു ക്ഷേത്രത്തിന്റെ തനതായ സ്വഭാവത്തിന് മാറ്റമില്ലാതെ തുടരുകയാണെന്നും ഹർജിയിൽ പരമാർശിക്കുന്നു.
“പള്ളി കേവലം വിശ്വാസത്തിന്റെ ഇടമാണ് എന്നതാണ് തന്റെ വാദമെന്നും അശ്വിനി വ്യക്തമാക്കുന്നു. അതുകൊണ്ടാണ് ഗൾഫ് രാജ്യങ്ങളിൽ റോഡുകളും സ്കൂളുകളും നിർമ്മിക്കാൻ പള്ളികൾ പൊളിക്കുന്നത്. ക്ഷേത്രം ആരാധനാലയമാണ്, പള്ളി ഒരു പ്രാർത്ഥനാലയമാണ്, അതിനാൽ, ആരാധനാലയവുമായി ബന്ധപ്പെട്ട നിയമം മുസ്ലീം വിഭാഗത്തിന് ഉദ്ധരിക്കാനാവില്ല, കാരണം പള്ളി ആരാധനാലയം അല്ല,” എന്നതാണ് അശ്വിനിയുടെ പ്രധാന വാദം.
“അപേക്ഷകൻ ആവശ്യപ്പെടുന്ന സ്ഥലങ്ങൾ മാത്രമേ സംരക്ഷിക്കാൻ കഴിയൂ, അവ നിർമ്മിച്ച വ്യക്തിയുടെ വ്യക്തിഗത നിയമത്തിന് അനുസൃതമായിട്ടായിരിക്കും അതിന്റെ സംരക്ഷണം. എന്നാൽ വ്യക്തിഗത നിയമത്തെ അവഹേളിച്ച് നിർമ്മിച്ച സ്ഥലത്തെ ആരാധനാലയം എന്ന് വിളിക്കാനാവില്ല. ആരാധനാലയ നിയമ പ്രകാരം മതപരമായ സ്വഭാവം നിർണയിക്കുന്നതിൽ തടസ്സമില്ല. ആയതിനാൽ മുസ്ലീം പക്ഷം സമർപ്പിച്ച ഹർജി നിഷ്ഫലമാണെന്നും തള്ളിക്കളയണമെന്നും അശ്വിനി വാദിക്കുന്നു.
“ക്ഷേത്രഭൂമിയിൽ പണിയുന്ന മസ്ജിദ് ഒരു മുസ്ലീം പള്ളിയാകാൻ പാടില്ല, അത്തരം നിർമ്മാണം ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണ്. മാത്രമല്ല, ഒരിക്കൽ ദൈവത്തിൽ നിക്ഷിപ്തമായ സ്വത്ത് ദേവന്റെ സ്വത്തായി തുടരുന്നു, ദേവന്റെയും ഭക്തരുടെയും അവകാശം ഒരിക്കലും നഷ്ടപ്പെടില്ല. അത്തരം സ്വത്തുക്കളിൽ നിയമവിരുദ്ധമായ കൈയേറ്റം വീണ്ടും തുടരുകയാണ്. മതപരമായ സ്വത്ത് തിരികെ നൽകി ജുഡീഷ്യൽ പ്രതിവിധിയിലൂടെ പ്രശ്നം പരിഹരിക്കാം,” ഹർജിയിൽ വ്യക്തമാക്കുന്നു.
Comments