ടോക്കിയോ : ജപ്പാനിലെ വ്യാവസായിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. 34 ജാപ്പനീസ് കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരും സിഇഒമാരും പ്രധാനമന്ത്രിയുമായി സംവദിച്ചു. ഇതിൽ ഭൂരിഭാഗം കമ്പനികൾക്കും ഇന്ത്യയിൽ നിക്ഷേപവും പ്രവർത്തനവുമുണ്ട്.
ഇന്ത്യയും ജപ്പാനും സ്വാഭാവിക പങ്കാളികളാണെന്ന് പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ ജപ്പാൻ പ്രധാനമന്ത്രി കിഷിദയുടെ ഇന്ത്യാ സന്ദർശന വേളയിൽ, അടുത്ത 5 വർഷത്തിനുള്ളിൽ 5 ട്രില്യൺ ജാപ്പനീസ് യെൻ ഇന്ത്യയിൽ നിക്ഷേപിക്കുമെന്ന് അറിയിച്ചിരുന്നു. അതാണ് ഇരു രാജ്യങ്ങളുടെയും ഇനിയുള്ള ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യ-ജപ്പാൻ വ്യാവസായിക മത്സര പങ്കാളിത്തം (ഐ ജെ ഐ സി പി ), ക്ലീൻ എനർജി പാർട്ണർഷിപ്പ് തുടങ്ങിയ സാമ്പത്തിക ബന്ധങ്ങളിലെ സമീപകാല സംഭവവികാസങ്ങൾ എന്നിവയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്ലൈൻ (എൻഐപി), പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി , സെമി കണ്ടക്ടർ നയം തുടങ്ങിയ സംരംഭങ്ങളെ കുറിച്ച് അദ്ദേഹം സംസാരിക്കുകയും ഇന്ത്യയുടെ ശക്തമായ സ്റ്റാർട്ടപ്പ് വ്യവസ്ഥയെ ഉയർത്തിക്കാട്ടുകയും ചെയ്തു.
ആഗോളതലത്തിൽ വിദേശ നിക്ഷേപത്തിൽ മാന്ദ്യമുണ്ടായിട്ടും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 84 ബില്യൺ യുഎസ് ഡോളറിന്റെ റെക്കോർഡ് വിദേശ നിക്ഷേപമാണ് ഇന്ത്യയ്‌ക്ക് ലഭിച്ചത്. ഇന്ത്യയുടെ സാമ്പത്തിക ശേഷിയ്‌ക്കുള്ള വിശ്വാസ വോട്ടാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ജാപ്പനീസ് കമ്പനികളുടെ കൂടുതൽ പങ്കാളിത്തം അദ്ദേഹം ക്ഷണിക്കുകയും ഇന്ത്യയുടെ വികസന യാത്രയിൽ ജപ്പാന്റെ സംഭാവനയെ ‘ജപ്പാൻ വീക്ക്’ എന്ന രൂപത്തിൽ ആഘോഷിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
ഓട്ടോമൊബൈൽ, ഇലക്ട്രോണിക്‌സ്, സെമി കണ്ടക്ടറുകൾ , സ്റ്റീൽ, ടെക്‌നോളജി, ട്രേഡിംഗ്, ബാങ്കിംഗ് & ഫിനാൻസ് തുടങ്ങി വിവിധ മേഖലകളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള പ്രമുഖർ യോഗത്തിൽ പങ്കെടുത്തു. കൈടൻറേൻ , ജപ്പാൻ എക്‌സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷൻ (ജെട്രോ) , ജപ്പാൻ ഇന്റർനാഷണൽ കോഓപ്പറേഷൻ ഏജൻസി (ജിക്ക), ജപ്പാൻ ബാങ്ക് ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ (ജെ ബി ഐ സി ), ജപ്പാൻ-ഇന്ത്യ ബിസിനസ് കൺസൾട്ടേറ്റീവ് കമ്മിറ്റി (ജെ ഐ ബി സി സി ), ഇൻവെസ്റ്റ് ഇന്ത്യ തുടങ്ങിയ ഇന്ത്യയിലെയും ജപ്പാനിലെയും പ്രധാന ബിസിനസ്സ് സ്ഥാപനങ്ങളും സംഘടനകളും പരിപാടിയിൽ പങ്കെടുത്തു.
Comments