ആലപ്പുഴ : ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കൊച്ചു കുട്ടിയെക്കൊണ്ട് മതവിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പിഎ നവാസും, അൻസാർ നജീബുമാണ് പിടിയിലായത്. കുട്ടിയെ റാലിക്ക് കൊണ്ടുവന്നത് അൻസാർ ആണെന്ന് പോലീസ് സംശയിക്കുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
ആലപ്പുഴയിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന റാലിക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സമൂഹത്തിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചുവെന്ന കുറ്റംചുമത്തിയാണ് കേസ്. കുട്ടിയെ റാലിക്ക് കൊണ്ടുവന്നവർക്കും, സംഘാടകർക്കുമെതിരെയാണ് കേസെടുത്തത്.
സംഭവത്തിൽ ആദ്യം നടപടിയെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. തുടർന്ന് പ്രതിഷേധം കനത്തതോടെയാണ് നടപടി സ്വീകരിച്ചത്. കുട്ടിയെ തിരിച്ചറിഞ്ഞാൽ മാതാപിതാക്കളേയും പ്രതിചേർക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണമെന്നും നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നുമാണ് റാലിക്കിടെ കുട്ടി മുദ്രാവാക്യം വിളിച്ചത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ തോളിലിരുന്ന് മുന്നോട്ടു നീങ്ങുന്നതിനിടെയാണ് കുട്ടി മുദ്രാവാക്യം വിളിച്ചത്. ഇത് കൂടാതെ ബാബറി വിഷയവും മുദ്രാവാക്യത്തിൽ പരാമർശിക്കുന്നുണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നു. കുട്ടികളെ റാലിയിൽ പങ്കെടുപ്പിക്കുന്നതിൽ ഹൈക്കോടതിയും അതൃപ്തി അറിയിച്ചു.
Comments