തിരുവനന്തപുരം: പി.സി ജോർജ്ജിനോട് സർക്കാർ കാണിക്കുന്നത് ഇരട്ട നീതിയാണെന്ന് ആവർത്തിച്ച് ബിജെപി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുമ്പ് പി.സി ജോർജ്ജിനെ അറസ്റ്റ് ചെയ്യണമെന്ന് വാക്ക് നൽകിയത് പോലെയാണ് സർക്കാരിന്റെ നീക്കം. ജോർജ്ജിനെതിരായ നടപടി തിരക്കഥ തയ്യാറാക്കിയതിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നതായും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.
തൃക്കാക്കരയിലെ 20 ശതമാനം വോട്ട് ലക്ഷ്യം വെച്ച് സർക്കാർ നടത്തുന്ന രാഷ്‌ട്രീയ നീക്കമാണ് പി.സി ജോർജ്ജിന്റെ അറസ്റ്റിന് പിന്നിൽ. അദ്ദേഹം വർഗീയ പ്രീണന രാഷ്‌ട്രീയത്തന്റെ ബലിയാടാണെന്നും സുരേന്ദ്രൻ പറഞ്ഞു. പി.സി ജോർജ്ജിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് അറസ്റ്റിലാകേണ്ട നിരവധിയാളുകൾ കേരളത്തിലുണ്ട്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വംശഹത്യ നടത്തുമെന്ന് മുദ്രാവാക്യം വിളിച്ച ഒരു കൊച്ചുകുട്ടി എറണാകുളം തോപ്പുംപടിയിലുണ്ട്. എന്നാൽ കുട്ടിയുടെ രക്ഷിതാക്കളെയോ ആ കുട്ടിയെ കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചവരെയോ കസ്റ്റഡിയിലെടുക്കാൻ പോലീസ് തയ്യാറാകുന്നില്ല. പി.സി ജോർജ്ജിനോട് മാത്രം കാണിക്കുന്ന നടപടി അങ്ങേയറ്റം നീതിനിഷേധമാണ്. ഇരട്ടനീതിയാണ് ഇടതുസർക്കാർ നടപ്പാക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
വോട്ടുബാങ്ക് ലക്ഷ്യം വെച്ചുള്ള നടപടിയാണ് പി.സി ജോർജ്ജിന്റെ കാര്യത്തിൽ സ്വീകരിച്ചത്. രാജ്യദ്രോഹികൾക്കും ഭീകരവാദികൾക്കും മാത്രമേ ഈ നടപടിയിൽ സന്തോഷം ലഭിക്കുകയുള്ളൂ. അത്തരക്കാർക്ക് സർക്കാർ ഉറപ്പുനൽകിയിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുമ്പ് പി.സി ജോർജ്ജിനെ പിടിച്ച് അകത്തിടാമെന്നാണ് പോപ്പുലർ ഫ്രണ്ടിന് നൽകിയ ഉറപ്പാണിതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
എല്ലാ വർഗീയതയും അപകടകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ മുസ്ലീം വർഗീയത സർക്കാരിന് അപകടരമല്ലെന്നാണ് കേരളത്തിൽ കാണുന്നത്. മുസ്ലീം ഭീകരവാദത്തെ സർക്കാർ സഹായിക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.
Comments