ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് റാലിയിലെ കൊലവിളി മുദ്രാവാക്യത്തിൽ നിയമനടപടികൾ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. കുട്ടിയെ തിരിച്ചറിഞ്ഞതോടെ പള്ളുരുത്തിയിലെ വീട്ടിലെത്തി ആലപ്പുഴ പോലീസ് പരിശോധനയും ആരംഭിച്ചു. കുട്ടിയുടെ മൊഴിയെടുത്ത് കൗൺസിലിംഗിന് വിധേയമാക്കുമെന്നും മുദ്രാവാക്യം പരിശീലിപ്പിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിരുന്നു. ദേശീയ ബാലാവകാശ കമ്മീഷന്റെ അടിയന്തിര ഇടപെടൽ വന്നതോടെയാണ് ഇത്തരത്തിൽ കേസന്വേഷണം ഊർജ്ജിതമായി പുരോഗമിച്ചത്.
വിവാദമായ പോപ്പുലർ ഫ്രണ്ട് റാലി നടന്നതിന് പിന്നാലെ സംഭവത്തിൽ കേസെടുക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ബാലനീതി നിയമത്തിന്റെ ലംഘനമാണ് നടന്നതെന്നായിരുന്നു കമ്മീഷന്റെ നിരീക്ഷണം. തുടർന്ന് ജില്ലാ ഭരണകൂടത്തോട് കേസന്വേഷിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു.
പിഎഫ്‌ഐ റാലിയിൽ മതവിദ്വേഷം പുലർത്തുന്ന കൊലവിളി മുദ്രാവാക്യം കുട്ടി വിളിച്ചത് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും രാജ്യതലത്തിൽ ചർച്ചയാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ബാലാവകാശ കമ്മീഷൻ ഇടപെട്ടത്. ഇതിന് പിന്നാലെ റാലിക്കെതിരെയും സംഘാടകർക്കെതിരെയും വിമർശനം ശക്തമായതോടെ കുട്ടിയെ കണ്ടെത്തി നടപടിയെടുക്കാനുള്ള സമ്മർദ്ദം പോലീസിന് വർദ്ധിച്ചു.
വിദ്വേഷ പ്രസംഗത്തിന്റ പേരിൽ പി.സി ജോർജ്ജിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സർക്കാരും പോലീസും മറുഭാഗത്ത് നോക്കുകുത്തിയായി നിൽക്കുന്നുവെന്ന ആരോപണവും ശക്തമായി. ഒടുവിൽ ആലപ്പുഴ വിദ്വേഷ മുദ്രാവാക്യ കേസിൽ നടപടി കടുപ്പിക്കാൻ നിർബന്ധിതരായിരിക്കുകയാണ് പോലീസ്.
Comments