തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലും, വെണ്ണല മഹാദേവ ക്ഷേത്രത്തിലും നടത്തിയ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ പി.സി ജോർജിന് ജാമ്യം. ഹൈക്കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം പ്രസംഗ കേസിൽ ജാമ്യവും, വെണ്ണല പ്രസംഗ കേസിൽ മുൻകൂർ ജാമ്യവുമാണ് കോടതി നൽകിയത്.
ജാമ്യം നൽകരുതെന്ന് സർക്കാർ ശക്തമായി വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കോടതിയുടെ ഉപാധികൾ അനുസരിക്കാമെന്നും, ഇനി തന്റെ കസ്റ്റഡി ആവശ്യമില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് അദ്ദേഹത്തിന് ഉപാധികളോടെ ജാമ്യം നൽകിയത്. ഉടൻ തന്നെ അദ്ദേഹം ജയിൽ മോചിതനാകും.
നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് പി.സി ജോർജ്. തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിൽ ഫോർട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കേസിൽ ആദ്യം കോടതി ജാമ്യം നൽകിയിരുന്നു. എന്നാൽ പിന്നീട് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ഇത്തരം പ്രസംഗങ്ങൾ സമൂഹത്തിന് ദോഷമാണെന്നും, സമൂഹത്തിന് മോശം സന്ദേശമാണ് നൽകുന്നതെന്നുമായിരുന്നു സർക്കാർ വാദം. എന്നാൽ ഇത് കോടതി അംഗീകരിച്ചിരുന്നില്ല. ഇത്തരം പ്രസംഗങ്ങൾ ഇനി ആവർത്തിക്കരുത്, അന്വേഷണ സംഘം എപ്പോൾ വിളിപ്പിച്ചാലും ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് അദ്ദേഹത്തിന് ജാമ്യം നൽകിയത്.
Comments