ബംഗളൂരു : കർണാടകയിലെ ബിദാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദർഗ, ക്ഷേത്രം പൊളിച്ചാണ് നിർമ്മിച്ചിരിക്കുന്നത് എന്ന ആരോപണവുമായി വിഎച്ച്പി രംഗത്ത്. ബസവകല്യാണിലുള്ള ദർഗ യഥാർത്ഥത്തിൽ ബസവണ്ണ ക്ഷേത്രമായിരുന്നുവെന്നും അത് തെളിയിക്കുന്ന ശിൽപ്പങ്ങളും സ്തൂപങ്ങളും ഇതിനകത്ത് ഉണ്ടെന്നും വിഎച്ച്പി വ്യക്തമാക്കി. സർക്കാർ ഇതിൽ ഇടപെട്ട് ഹൈന്ദവ വിശ്വാസികൾക്ക് നീതി ലഭ്യമാക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.
പുരാതന കാലത്ത് ക്ഷേത്രം ഉണ്ടായിരുന്ന സ്ഥലത്താണ് ഇന്ന് മുസ്ലീങ്ങളുടെ ദർഗ സ്ഥിതി ചെയ്യുന്നത് എന്ന് വിഎച്ച്പി ജില്ലാ പ്രസിഡന്റ് രാമകൃഷ്ണ പറഞ്ഞു. ബാവന്നയിലെ അനുഭവ മണ്ഡപമായിരുന്നു അത്. നിസാം ഭരണകാലത്ത് ഈ ഭൂമി കയ്യേറി ദർഗ നിർമ്മിക്കുകയായിരുന്നു. അനുഭവ മണ്ഡപമാണ് അവിടെ സ്ഥിതി ചെയ്തിരുന്നത് എന്ന് തെളിയിക്കുന്ന നിരവധി രേഖകൾ ഇപ്പോഴും അവിടെയുണ്ട്. ക്ഷേത്രത്തിൽ നിർമ്മിക്കുന്ന രീതിയിലുള്ള പടിക്കിണറും, ശിൽപ്പങ്ങളും സ്തൂപങ്ങളും ഇന്നും ദർഗയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ തത്വചിന്തകനും കവിയുമായ ബസവണ്ണ പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ച അനുഭവ മണ്ഡപം കർണാടകയിലെ ബിദാർ ജില്ലയിലെ ബസവകല്യണിലാണ് സ്ഥിതി ചെയ്യുന്നത് . 12-ാം നൂറ്റാണ്ടിലെ ലിംഗായത്ത് വിശ്വാസത്തിലെ സന്യാസിമാരുടെയും തത്ത്വചിന്തകരുടെയും ഒരു അക്കാദമിയായിരുന്നു ഇത്. ലോകത്തിലെ ആദ്യത്തെ മത പാർലമെന്റായാണ് ഇതിനെ കണക്കാക്കുന്നത്. ലിംഗായത്തിനെ സംബന്ധിച്ച എല്ലാ മതപരവും ദാർശനികവുമായ ചിന്തകളുടെ ഉറവിടമായിരുന്നു അനുഭവ മണ്ഡപം. അക്ക മഹാദേവി , ചന്നബസവണ്ണ , ബസവണ്ണ തുടങ്ങിയ വീരശൈവ തത്ത്വചിന്തയിലെ മറ്റ് അതികായന്മാരും അനുഭവ മണ്ഡപത്തിൽ പങ്കാളികളായിരുന്നു. അനുഭവ മണ്ഡപത്തെ മഹാമാനേ എന്നും വിളിക്കുന്നു .
Comments