ലക്‌നൗ : നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി വോട്ട് ചെയ്തതിന് സ്വന്തം സമുദായക്കാർ വേട്ടയാടുന്നുവെന്ന പരാതിയുമായി മുസ്ലീം കുടുംബം. ഉത്തർപ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. പള്ളിയിൽ ചെന്ന് നമാസ് പ്രാർത്ഥന നടത്താനും അനുവദിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു.
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി വോട്ട് ചെയ്തതിനാണ് സമുദായക്കാർ തങ്ങളെ മാറ്റി നിർത്തുന്നത് എന്ന് കുടുംബം ആരോപിച്ചു. തങ്ങളുടെ കടയിൽ നിന്നും സാധനങ്ങൾ ഒന്നും വാങ്ങരുതെന്നാണ് പ്രദേശവാസികൾക്ക് ഗ്രാമത്തലവൻ നൽകിയിരിക്കുന്ന നിർദ്ദേശം. ഇത് പാലിച്ചില്ലെങ്കിൽ പിഴയടയ്‌ക്കണം.
തങ്ങളുടെ മകന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും, വിവാഹാഘോഷത്തിൽ പങ്കെടുത്താൽ അവരിൽ നിന്ന് പിഴ ഈടാക്കും. പങ്കെടുക്കുന്നവർ 20,000 രൂപയാണ് പിഴയടയ്‌ക്കേണ്ടത്. തങ്ങളോട് സംസാരിക്കുന്നവരിൽ നിന്നും 20,000 രൂപ പിഴ ഈടാക്കുന്നുണ്ട്. കുടുംബത്തിന് വെള്ളവും ഭക്ഷണവും നിഷേധിച്ചിരിക്കുകയാണെന്നും കുടുംബാംഗങ്ങൾ പറയുന്നു. ഇതെല്ലാം ഒരു വോട്ട് ചെയ്തതോടെ ഉടലെടുത്ത സംഭവമാണെന്നും ഇവർ പറയുന്നു.
എന്നാൽ മദ്രസ കെട്ടുന്നതിലുള്ള സ്ഥല പ്രശ്‌നവുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തെ തുടർന്നാണ് ഇവരെ നാട്ടുകാർ എല്ലാകാര്യങ്ങളിൽ നിന്നും മാറ്റി നിർത്തുന്നത് എന്നാണ് പോലീസിന്റെ വാദം. മദ്രസ നിർമാണത്തിനായുള്ള ഭൂമി തർക്കത്തിന്റെ പേരിൽ ബോംബെറിഞ്ഞുവെന്ന് ആരോപിച്ച് മുസ്ലീം കുടുംബത്തിലെ ഒരാളെ അറസ്റ്റ് ചെയ്യുകയും ജയിലിലേക്ക് അയയ്‌ക്കുകയും ചെയ്തതായി അധികൃതർ പറയുന്നു.
Comments