തിരുവനന്തപുരം : കാട്ടു പന്നികളെ കൊല്ലാൻ പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്. തദ്ദേശ സ്ഥാപനങ്ങളിലെ അധികാരപ്പെട്ടവർക്ക് ആണ് കൊല്ലാൻ അനുമതി. മറ്റ് വന്യ ജീവികളുടെ ജീവൻ നഷ്ടപ്പെടുന്ന രീതിയിൽ കൊല്ലാൻ പാടില്ല. വിഷം വച്ചോ ഷോക്ക് അടിപ്പിച്ചോ സ്‌ഫോടക വസ്തു ഉപയോഗിച്ചോ കൊല്ലരുതെന്നും നിർദ്ദേശമുണ്ട്.
ജനവാസ മേഖലകളിൽ ജീവനും സ്വത്തിനും നാശംവരുത്തുന്ന കാട്ടുപന്നിയെ മാത്രമേ അനുയോജ്യ മാർഗങ്ങളിലൂടെ കൊല്ലാവൂ. ഇതിന് പഞ്ചായത്ത് പ്രസിഡന്റ്, മുൻസിപ്പാലിറ്റി ചെയർമാൻ, കോർപറേഷൻ മേയർ എന്നിവർക്ക് അനുമതി നൽകി. ഇവരെ ഹോണററി വൈൽഡ് ലൈഫ് വാർഡനായും മൂന്നിടങ്ങളിലെയും സെക്രട്ടറിമാരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായും നിയമിക്കും.
പൊതുജനങ്ങളുടെ അപേക്ഷയിൽ ഹോണററി വൈൽഡ് ലൈഫ് വാർഡനും അധികാരമുള്ള ഉദ്യോഗസ്ഥനും കാട്ടുപന്നിയെ സ്വയംവേട്ടയാടി കൊല്ലാനോ അല്ലെങ്കിൽ മറ്റാരെങ്കിലും മുഖേന കൊല്ലിക്കാനോ ഉത്തരവ് നൽകാം. ഇതിന്റെ കാരണം വ്യക്തമാക്കേണ്ടിവരും.
കൊല്ലുന്ന വേളയിൽ മനുഷ്യജീവനും സ്വത്തിനും വളർത്തുമൃഗങ്ങൾക്കും ഇതര വന്യജീവികൾക്കും നാശനഷ്ടങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. ജഡം ശാസ്ത്രീയമായി സംസ്‌കരിക്കണം. കൊല്ലുന്നവയുടെയും സംസ്‌കരിക്കുന്ന ജഡങ്ങളുടെയും വിവരങ്ങൾ ഇതിനായി തയ്യാറാക്കിയ രജിസ്റ്ററിൽ തദ്ദേശ സ്ഥാപനങ്ങൾ എഴുതി സൂക്ഷിക്കണം. ജനജാഗ്രത സമിതികളുടെ സേവനം കാട്ടുപന്നിയെ കൊല്ലാനും സംസ്‌കാരിക്കാനും ഉപയോഗിക്കാം.
Comments