കൊച്ചി: വികസനം പറയാൻ ഒന്നുമില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി തൃക്കാക്കരയിൽ വർഗീയത പറഞ്ഞ് വോട്ട്പിടിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സ്ഥാനാർത്ഥി നിർണയം മുതൽ ഇടതുപക്ഷം വർഗീയ പ്രചരണം നടത്തുകയാണ്. മതഭീകരവാദികളെ സുഖിപ്പിക്കാനാണ് പിസി ജോർജിനെ വേട്ടയാടുന്നത്. ഒരു പ്രത്യേക സമുദായത്തെ കുറിച്ച് പറയുമ്പോൾ മാത്രമേ മുഖ്യമന്ത്രിക്ക് പ്രശ്‌നമുള്ളൂവെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസമുള്ളവരാണ് തൃക്കാക്കരയിലെ വോട്ടർമാർ. അവർ വർഗീയ പ്രചരണത്തിൽ വീഴില്ല. വികസനം ചർച്ചയാക്കുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രചരണം തുടങ്ങിയത്. എന്നാൽ സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ കല്ലിടൽ അവസാനിപ്പിച്ചു. സിൽവർ ലൈനിനെതിരായ ജനവികാരം ഭയന്നാണ് കല്ലിടൽ നിർത്തിയതെന്ന് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ പുരോഹിതനെ നികൃഷ്ടജീവിയെന്ന് വിളിച്ചത് മുഖ്യമന്ത്രിയല്ലേ? പാലാ ബിഷപ്പിനെതിരെ കേസെടുത്തത് അദ്ദേഹത്തിന്റെ സർക്കാരല്ലേയെന്നും മുരളീധരൻ ചോദിച്ചു. പാലാരിവട്ടം യുഡിഎഫിന്റെ പഞ്ചവടിപ്പാലമാണെങ്കിൽ കൂളിമാട് പാലം എൽഡിഎഫിന്റെ പഞ്ചവടിപ്പാലമാണ്. അഴിമതിയുടെ കാര്യത്തിൽ പരസ്പര സഹകരണമാണ് ഇരുമുന്നണികളുടേയും മുഖമുദ്ര.
മോദി സർക്കാർ കൊച്ചിയിൽ നടപ്പിലാക്കിയ പദ്ധതികൾ ഉയർത്തി കാണിച്ചാണ് എൻഡിഎ വോട്ട് അഭ്യർത്ഥിക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയോട് വാർത്താസമ്മേളനത്തിൽ ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ സൈബർ ആക്രമണം നടത്തിയതിന് അറസ്റ്റിലായത് കൊച്ചിയിലെ സിപിഎമ്മുകാരായിരുന്നു. രാഷ്‌ട്രീയ എതിരാളികൾക്കെതിരെ ഏറ്റവും കൂടുതൽ അപവാദ പ്രചരണം നടത്തിയത് സിപിഎമ്മുകാരാണെന്നും വി.മുരളീധരൻ പറഞ്ഞു.
Comments