തിരുവനന്തപുരം: ശാസ്തമംഗലത്ത് ബ്യൂട്ടി പാർലറിന് മുന്നിൽ യുവതിയെ 7 വയസുള്ള മകളുടെ മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കൺന്റോൺമെന്റ് അസിസ്റ്റൻറ് കമ്മീഷണർ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു.
വ്യാഴാഴ്ച ഉച്ചയ്‌ക്കായിരുന്നു സംഭവം. കേരള ബാങ്കിലെത്തിയ മരുതംകുഴി സ്വദേശിനി
ബിടെക് ബിരുദധാരിയായ ശോഭനയെയാണ് ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീ മർദ്ദിച്ചത്. ബ്യൂട്ടി പാർലറിന് മുന്നിൽ നിന്ന് ഫോണിൽ സംസാരിച്ചതായിരുന്നു പ്രകോപനം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു.
പാർലർ ഉടമയായ മീന നടത്തിയ മനുഷ്യത്വരഹിതമായ നിയമ ലംഘനത്തിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും ബ്യൂട്ടി പാർലറിനെതിരെ നിയമനടപടി സ്വീകരിക്കാൻ നഗരസഭയ്‌ക്ക് നിർദ്ദേശം നൽകണമെന്നും പൊതു പ്രവർത്തകനായ സി.എൽ. രാജൻ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.















