എറണാകുളം: മുൻ എംഎൽഎ പി.സി ജോർജ് ഇന്ന് തൃക്കാക്കരയിൽ. എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന് വേണ്ടി പ്രചാരണം നടത്തുന്നതിനാണ് അദ്ദേഹം മണ്ഡലത്തിൽ എത്തുന്നത്. പ്രചാരണപരിപാടികളിൽ പങ്കെടുക്കുന്ന അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.
പ്രസംഗകേസുകളിൽ ജാമ്യം ലഭിച്ചതിന് ശേഷം പി.സി ജോർജ് പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണ് തൃക്കാക്കരയിലേത്. തന്നെ ജയിലിൽ അടച്ച മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമുള്ള മറുപടി തൃക്കാക്കരയിൽ നൽകുമെന്നാണ് ഇന്നലെ പി.സി ജോർജ് പറഞ്ഞിരുന്നത്. തൃക്കാക്കരയിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കാനാണ് സാദ്ധ്യത.
പ്രസ്താവനകൾ നടത്തുന്നതിനുൾപ്പെടെ നിയന്ത്രണം വേണമെന്ന ഉപാധികളോടെയാണ് പി.സി ജോർജിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ എന്തൊക്കെയാണ് പി.സി ജോർജ് പറയുകയെന്നാണ് ആളുകൾ ഉറ്റുനോക്കുന്നത്. ജാമ്യ വ്യവസ്ഥ ലംഘിക്കുന്ന തരത്തിൽ ഒന്നും സംസാരിക്കില്ലെന്ന് പി.സി ജോർജ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പി.സി ജോർജിന് തിരുവനന്തപുരം ഫോർട്ട് പോലീസ് നോട്ടീസ് നൽകിയിരുന്നു. ഇന്ന് 11 മണിയ്‌ക്ക് ചോദ്യം ചെയ്യലിനും, തുടർന്ന് ശബ്ദസാമ്പിൾ ശേഖരിക്കുന്നതിനും ഹാജരാകണം എന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. എന്നാൽ മറ്റൊരു ദിവസം ഹാജരാകാമെന്ന് പി.സി ജോർജ് മറുപടി നൽകുകയായിരുന്നു.
Comments