കൊച്ചി: എൽഡിഎഫിനെതിരെ ആരോപണവുമായി ആംആദ്മി പാർട്ടി. തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന് വോട്ടഭ്യർത്ഥിച്ച് എഎപിയുടെ പേരിൽ വ്യാജ ടെലിഫോൺ കോളുകൾ നടത്തുന്നുണ്ടെന്നാണ് ആംആദ്മിയുടെ പരാതി. ഇതിന് പിന്നിൽ എൽഡിഎഫ് പ്രവർത്തകരാണെന്നും ആംആദ്മി ആരോപിച്ചു.
വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രീ റെക്കോർഡ് ചെയ്ത കോളുകളാണ് ആംആദ്മിയുടെ പേരിൽ വരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും എഎപി പരാതി നൽകിയിട്ടുണ്ട്. ആം ആദ്മി പാർട്ടിയുടെ 28,000 വോട്ടുകൾ കൈക്കലാക്കാനുള്ള നീക്കമാണ് എൽഡിഎഫ് നടത്തുന്നതെന്നും എഎപി സംസ്ഥാന കൺവീനർ പി.സി സിറിയക് ആരോപിച്ചു.
എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന് വോട്ടഭ്യർത്ഥിച്ചാണ് പ്രീ റെക്കോർഡഡ് കോളുകൾ എത്തുന്നത്. പരിശോധിക്കുമ്പോൾ ആം ആദ്മിയെന്ന് വ്യക്തമാകുന്ന വിധത്തിലാണ് നീക്കം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഒരു മുന്നണിയെയും പിന്തുണയ്‌ക്കില്ലെന്ന് എഎപിയും ട്വന്റി ട്വന്റിയും ഉൾപ്പെട്ട ജനക്ഷേമ സഖ്യം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജനക്ഷേമ സഖ്യത്തോട് ആഭിമുഖ്യമുള്ള വോട്ടുകൾ പെട്ടിയിലാക്കാനുള്ള നീക്കമാണ് എൽഡിഎഫിന്റേതെന്നും ഇത് രാഷ്‌ട്രീയ ധാർമ്മികതയില്ലാത്ത നീക്കമാണെന്നും എഎപി സംസ്ഥാന കൺവീനർ പി.സി സിറിയക് ആരോപിച്ചു.
ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചത് ചൂണ്ടിക്കാട്ടി യുഡിഎഫിനെതിരെ എൽഡിഎഫ് ശക്തമായ പ്രചാരണങ്ങൾ നടത്തിയിരുന്നു. ഇതിനിടെ ആആം ആദ്മി ഉയർത്തിയ പുതിയ ആരോപണം സിപിഎമ്മിനെ തീർത്തും പ്രതിരോധത്തിലാക്കുകയാണ്. രാഷ്‌ട്രീയ മര്യാദകൾ ലംഘിച്ച് തിരഞ്ഞെടുപ്പ് രംഗത്തില്ലാത്ത പാർട്ടികളുടെ വോട്ടുകൾ കൈക്കലാക്കാനുള്ള ഇടതു-വലതു മുന്നണികളുടെ ശ്രമമാണ് ഇതോടെ പുറത്തുവരുന്നത്. ആം ആദ്മി പാർട്ടിയോടും ട്വന്റി ട്വന്റിയോടും ആഭിമുഖ്യമുള്ള 25,000 വോട്ടുകളിലാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും കണ്ണ്.
Comments