തിരുവനന്തപുരം: വെസ്റ്റ് നൈൽ പനി ബാധിച്ച് തൃശൂർ സ്വദേശി മരിച്ചതിന് പിന്നാലെ രോഗത്തിൽ ആശങ്കപ്പെടണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഇതിന് മുൻപും വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വെസ്റ്റ് നൈൽ പനി മൂലം മരിച്ചയാൾക്ക് ഏപ്രിലിൽ പനി ബാധിച്ചു.മസ്തിഷ്‌ക ജ്വരം ഉണ്ടായപ്പോൾ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തി. മരിച്ചയാൾക്ക് രോഗം തിരിച്ചറിഞ്ഞത് വളരെ വൈകിയാണെന്ന് ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി. രോഗം വൈകി തിരിച്ചറിയുന്നത് പ്രശനമാണെന്ന് മന്ത്രി പറഞ്ഞു.
ഈ വർഷം ഇത് രണ്ടാത്തെ കേസാണ് കൂടുതൽ പേരിലേക്ക് പടരും എന്ന പേടി വേണ്ട. മറ്റ് ജില്ലകളിലും ജാഗ്രത വേണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ മരിച്ചയാൾക്ക് മാത്രമെ രോഗം സ്ഥിരീകരിച്ചിട്ടുള്ളു. ആരോഗ്യ വകുപ്പ് പ്രദേശത്ത് ഇടപെടൽ നടത്തി. തദ്ദേശ സ്ഥാപനം ശുചീകരണം നടത്തി.വാനര വസൂരി കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി അറിയിച്ചു.
തൃശൂര്‍ ജില്ലയില്‍ വൈസ്റ്റ് നൈല്‍ രോഗബാധ സംശയിച്ചപ്പോള്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നുള്ള പ്രത്യേക സംഘം രോഗിയുടെ പ്രദേശമായ കണ്ണറ സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് വിവിധ ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്‌ക്കയയ്ച്ചു.
കൊതുകുജന്യ രോഗങ്ങള്‍ക്ക് സാധ്യതയുള്ള പ്രദേശമാണെന്ന് കണ്ടെത്തിയതിനാല്‍ എല്ലാ ടീം അംഗങ്ങളും രോഗിയുടെ വീട്ടിലും പരിസരത്തും കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വെള്ളാനിക്കര സി.എച്ച്.സി.യിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃത്യമായ ഫീല്‍ഡ് വര്‍ക്ക്, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, പനി സര്‍വേ, പ്രദേശത്ത് ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകള്‍ എന്നിവ നടത്തുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കി. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി
Comments