മലപ്പുറം : ലഡാക്കിൽ സൈനിക വാഹനം മറിഞ്ഞുള്ള അപകടത്തിൽ മരിച്ച ഹവിൽദാർ മുഹമ്മദ് ഷൈജലിന്റെ ഭൗതികശരീരം ഔദ്യോഗിക സൈനിക ബഹുമതികളോടെ ഖബറടക്കി. അങ്ങാടി മുഹയദീൻ ജുമാഅത്ത് പള്ളിയിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. രാജ്യ സേവനത്തിനിടെ മരണമടഞ്ഞ സൈനികനെ ഒരുനോക്കു കാണാൻ മലപ്പുറം പരപ്പനങ്ങാടിയിൽ ആയിരങ്ങളാണ് തടിച്ചുകൂടിത്. ടെറിട്ടോറിയൽ ആർമിയുടെ മദ്രാസ് റെജിമെന്റ് ഷൈജലിന് ആദരം അർപ്പിച്ചു.
ഇന്ന് രാവിലെ 10 മണിയോടെ എയർ ഇന്ത്യ വിമാനത്തിലാണ് ഷൈജലിന്റെ ഭൗതികശരീരം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് രാവിലെ പതിനൊന്നോടെ തിരൂരങ്ങാടി യതീം ഖാനയിൽ (പിഎസ്എംഒ കോളേജ് ക്യാമ്പസ് ) ഭൗതികശരീരം പൊതുദർശനത്തിനായി എത്തിച്ചു. അദ്ധ്യാപകരും സുഹൃത്തുക്കളും അന്ത്യോപചാരം അർപ്പിച്ചു. ഒരു മണിയോടെ പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പൊതുദർശനത്തിന് ശേഷം വീട്ടിലെത്തിച്ചു. ഗാർഡ് ഓഫ് ഓണറിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ ഷൈജലിന്റെ മൃതദേഹം സംസ്‌കരിച്ചു.
20 വർഷമായി രാജ്യസേവനം നടത്തിവരികയായിരുന്നു ഷൈജൽ. നീണ്ട കാലം ഗുജറാത്ത് ക്യാമ്പിൽ ഹവീൽദാറായിരുന്ന അദ്ദേഹത്തിന് അടുത്തിടെയാണ് കശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. കഴിഞ്ഞ മാർച്ചിൽ ഷൈജൽ നാട്ടിൽ എത്തിയിരുന്നു. തിരികെ പോയത് ഗുജറാത്തിലേക്കാണ്. അവിടെ നിന്നാണ് കശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ച് പോയത്. ഷൈജലിന്റെ വിയോഗം നാടിനെ മുഴുവൻ സങ്കടത്തിലാഴ്‌ത്തിയിരിക്കുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച, ലഡാക്കിലെ ഷ്യോക് നദിയിലേക്ക് സൈനിക വാഹനം മറിഞ്ഞുണ്ടായ അപകടത്തിലാണ് മുഹമ്മദ് ഷൈജൽ അടക്കം എഴ് സൈനികർ മരിച്ചത്. ലഡാക്കിലെ തുർത്തുക്ക് സെക്ടറിലായിരുന്നു അപകടം. 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
Comments