അഹമ്മദാബാദ് : ഐപിഎൽ 15 ാം സീസണിൽ രാജസ്ഥാനെ നിലംപരിശാക്കി ഗുജറാത്ത്. രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഗുജറാത്ത് അരങ്ങേറ്റ മത്സരത്തിൽ കന്നിക്കിരീടത്തിൽ മുത്തമിട്ടത്. രാജസ്ഥാൻ ഉയർത്തിയ 131 എന്ന വിജയലക്ഷ്യം ഗുജറാത്ത് ടൈറ്റൻസ് നിഷ്പ്രയാസം മറികടന്നു. 18.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് 133 റൺസ് നേടി. ഗുജറാത്തിന് വേണ്ടി ശുഭ്മാൻ ഗില്ലാണ് ക്രീസിൽ നിറഞ്ഞാടിയത്( 43 ബോളിൽ 45 റൺസ്). ഗില്ലിന് പിന്തുണ നൽകിക്കൊണ്ട് ഹാർദ്ദിക്ക് പാണ്ഡെയും ഡേവിഡ് മില്ലറും നിറഞ്ഞുനിന്നു. രാജസ്ഥാൻ മികച്ച ബൗളിംഗ് പുറത്തെടുത്തെങ്കിലും ഗുജറാത്തിന്റെ ബാറ്റിംഗിന് മുന്നിൽ തകർന്നടിയുകയായിരുന്നു.
ഗുജറാത്തിന് വേണ്ടി ആദ്യമിറങ്ങിയ വൃദ്ധിമാൻ സാഹ 7 ബോളിൽ അഞ്ച് റൺസ് മാത്രമാണ് നേടിയത്. ശുഭ്മാൻ ഗിൽ 43 ബോളിൽ 1 സിക്‌സറും മൂന്ന് ബൗണ്ടറിയും ഉൾപ്പെടെ 45 റൺസ് എടുത്ത് ക്രീസിൽ ഔട്ടാകാതെ നിന്നു. ഗില്ലിന് പിന്തുണ നൽകിക്കൊണ്ട് നായകൻ ഹാർദ്ദിക് പാണ്ഡെ 30 ബോളിൽ 1 സിക്‌സറും 3 ബൗണ്ടറിയുമുൾപ്പെടെ 34 റൺസ് നേടി. പിന്നാലെ വന്ന ഡേവിഡ് മില്ലർ 19 ബോളിൽ 32 റൺസ് നേടി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ 20 ഓവറിൽ 130 റൺസ് നേടിയാണ് ക്രീസ് വിട്ടത്. ഹാർദ്ദിക് പാണ്ഡെയുടെ കിടിലൻ ബൗളിംഗാണ് രാജസ്ഥാനെ തളർത്തിയത്. നാല് ഓവറിൽ 17 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ഹാർദ്ദിക് പാണ്ഡെ വീഴ്‌ത്തിയത്. പാണ്ഡെയ്‌ക്ക് പിന്തുണ നൽകിക്കൊണ്ട് സായ് കിഷോർ രണ്ട് വിക്കറ്റും റാഷിദ് ഖാൻ ഒരു വിക്കറ്റും എടുത്തു. ഗുജറാത്തിന്റെ ലോക്കി ഫെർഗൂസന്റെ വേഗതയേറിയ ബൗളിംഗിന് മുന്നിൽ രാജസ്ഥാന് പിടിച്ച് നിൽക്കാനായില്ല.
35 പന്തിൽ അഞ്ച് ബൗണ്ടറി ഉൾപ്പെടെ 39 റൺസെടുത്ത ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. 16 ബോളിൽ 2 സിക്‌സറും 1 ബൗണ്ടറിയും ഉൾപ്പെടെ 22 റൺസ് നേടിക്കൊണ്ട് യഷസ്വി ജെയ്‌സ്വാൾ ബട്ട്‌ലറിന് പിന്തുണ നൽകി.
ക്യാപ്റ്റൻ സഞ്ജു സാംസൺ 11 പന്തിൽ 14 റൺസെടുത്ത് പുറത്തായി. ദേവദത്ത് പടിക്കൽ 2 റൺസും, ഷിംറോൺ ഹെറ്റ്മെയർ 11 റൺസും, ആർ അശ്വൻ 6 റൺസും മാത്രമാണ് എടുത്തത്. റിയാൻ പരാഗ് 15 ബോളിൽ 15 റൺസ് എടുത്തപ്പോൾ, ട്രെന്റ് ബോൾട്ട് 11 റൺസ് നേടി മടങ്ങി.
Comments