കൊച്ചി : നടിയെ പീഡിപ്പിച്ച കേസിലെ കുറ്റാരോപിതനായ വിജയ് ബാബു പോലീസ് സ്റ്റേഷനിൽ ഹാജരായി. കൊച്ചിയിൽ എത്തിയതിന് ശേഷം എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് വിജയ് ബാബു ഹാജരായത്. ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് അഭിഭാഷകനൊപ്പമാണ് നടൻ പോലീസ് സ്റ്റേഷനിൽ എത്തിയത്.
പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ കണ്ട് നാട്ടിലെത്തിയ കാര്യങ്ങൾ ബോധിപ്പിച്ച നടൻ അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് അറിയിച്ചു. കോടതി നിർദ്ദേശ പ്രകാരം പ്രാഥമിക ചോദ്യംചെയ്യൽ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. രണ്ട് ദിവസം ചോദ്യം ചെയ്യും. പരാതി ലഭിച്ചതിന് പിന്നാലെ നടപടിയെടുത്തത് കൊണ്ട് തന്നെ വിജയ് ബാബുവിനെ പെട്ടെന്ന് നാട്ടിലെത്തിക്കാൻ സാധിച്ചു. പരാതിക്കാരിക്ക് നീതിലഭിക്കുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഇന്ന് പ്രാഥമിക ചോദ്യം ചെയ്യലാകും നടക്കുക. വിശദമായ ചോദ്യം ചെയ്യൽ പിന്നീട് ഉണ്ടാകും. യുവനടിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ ഇന്ന് രാവിലെയാണ് വിജയ് ബാബു നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. തുടർന്ന് ആലുവയിലെ ദത്താത്രേയ ക്ഷേത്രത്തിൽ ദർശനം നടത്തി.
”ഞാൻ വരുമെന്ന് പറഞ്ഞിരുന്നു, വന്നു” എന്നാണ് നാ്ട്ടിലെത്തിയ ശേഷം വിജയ് ബാബു മാദ്ധ്യമങ്ങളോട് പറഞ്ഞത്. കോടതിയിൽ പൂർണ വിശ്വാസമുണ്ട്. അന്വേഷണത്തോട് പൂർണമായിട്ടും സഹകരിക്കും. സത്യം പുറത്ത് കൊണ്ടുവരും. തന്നോടൊപ്പം നിന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നന്ദി എന്നും വിജയ് ബാബു പറഞ്ഞിരുന്നു.
Comments