ന്യൂഡൽഹി: രാജ്യത്തെ ജിഎസ്ടി വരുമാനം നാലാം തവണയും 1.40 ലക്ഷം കോടി കടന്നു. തുടർച്ചയായി മൂന്ന് തവണയാണ് ഇന്ത്യയിൽ ചരക്കുസേവന നികുതി 1.40 ലക്ഷം കോടി കടക്കുന്നത്.
1,40,885 കോടി രൂപയാണ് മെയ് മാസത്തിലെ ജിഎസിടി വരുമാനം. ഇതിൽ 25,036 കോടി കേന്ദ്രത്തിന്റേയും 32,001 കോടി സംസ്ഥാനത്തിന്റെയുമാണ്. 73,345 കോടി രൂപയാണ് കേന്ദ്ര-സംസ്ഥാന സർക്കാർ വീതിച്ചെടുക്കുന്ന ഇന്റഗ്രേറ്റഡ് ജിഎസ്ടി വരുമാനത്തിൽ വരുന്നത്. ഇറക്കുമതിയിൽ ചുമത്തിയ 37,469 കോടി രൂപ ഉൾപ്പെടെയാണിത്.
ആകെയുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി തുകയിൽ നിന്ന് 27,924 കോടി രൂപ കേന്ദ്രത്തിനും 23,123 കോടി രൂപ സംസ്ഥാനങ്ങൾക്കും എന്ന നിലയിലാണ് വീതിച്ചു നൽകുക. കൂടാതെ 10,502 കോടി രൂപ സെസ് വിഭാഗത്തിലും നേടിയിട്ടുണ്ട്. ഇതിൽ 931 കോടി ചരക്കുകളുടെ ഇറക്കുമതിക്ക് ചുമത്തിയതാണ്.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ നേടിയതിനേക്കാൾ 44 ശതമാനം അധിക വരുമാനമാണ് ജിഎസ്ടിയിലൂടെ 2022 മെയ് മാസത്തിൽ നേടാനായത്. 2021 മെയിൽ 97,821 കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം.
ഏറ്റവുമധികം ജിഎസ്ടി നേടിയ സംസ്ഥാനം മഹാരാഷ്‌ട്രയാണ്. 20,313 കോടി രൂപയാണ് മഹാരാഷ്‌ട്രയുടെ ജിഎസ്ടി വരുമാനം. കഴിഞ്ഞ വർഷത്തേക്കാൾ 50 ശതമാനം വർധനവാണ് ഈ വർഷം സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. തൊട്ടുപിന്നിൽ ഗുജറാത്തും (9,321 കോടി രൂപ) മൂന്നാം സ്ഥാനത്ത് കർണാടകയും (9,232 കോടി രൂപ) നാലാമത് തമിഴ്‌നാടുമാണ് (7,910 കോടി രൂപ).
Comments