മാനനഷ്ടക്കേസിൽ ഹോളിവുഡ് താരം ജോണി ഡെപ്പിന് അനുകൂലമായി കോടതി വിധി. ജോണി ഡെപ്പും മുൻ ഭാര്യ ആംബർ ഹേഡും തമ്മിലുള്ള മാനനഷ്ടക്കേസിലാണ് ജോണി ഡെപ്പിന് അനുകൂലമായി കോടതി വിധി. നടിയായ ആംബർ ഹേഡ് 15 ദശലക്ഷം ഡോളർ നഷ്ടപരിഹാരമായി ജോണി ഡെപ്പിന് നൽകണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. ആംബർ ഹേഡിന് 2 ദശലക്ഷം ഡോളർ ജോണി ഡെപ്പും നൽകണമെന്നും കോടതി പറഞ്ഞു. യുഎസിലെ ഫെയർഫാക്‌സ് കൗണ്ടി സർക്യൂട്ട് കോടതിയാണ് കേസിൽ വിധി പറഞ്ഞത്.
ആറാഴ്ചത്തെ സാക്ഷി വിസ്താരത്തിനും ക്രോസ് വിസ്താരത്തിനും ശേഷമാണ് ഏഴ് പേരടങ്ങു വിർജീനിയ ജൂറി കേസിൽ വിധി പറഞ്ഞിരിക്കുന്നത്. ദിവസങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കും ചോദ്യം ചെയ്യലുകൾക്കും ശേഷം നടിയായ ആംബർ ഹേഡ് കേസിൽ കുറ്റക്കാരിയാണെന്ന് കോടതി വിധിക്കുകയായിരുന്നു.
നടനും മുൻ ഭർത്താവുമായ ജോണി ഡെപ്പിനെ അപകീർത്തിപ്പെടുത്താൻ ആംബർ ഹേഡ് മുതിർന്നുവെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ഡെപ്പിന് അനുകൂലമായ വിധി. കോടതി വിധിയിൽ ജോണി ഡെപ്പ് സന്തോഷം പ്രകടപ്പിച്ചു. ജൂറി തനിക്ക് തന്റെ ജീവിതം തിരികെ നൽകിയെന്നായിരുന്നു വിധിയോട് പ്രതികരിച്ച് ജോണി ഡെപ്പ് പറഞ്ഞത്.
2017 ൽ വിവാഹ മോചനത്തിന് പിന്നാലെ 2018 ൽ വാഷിങ്ടൺ പോസ്റ്റിൽ ആംബർ ഹേഡ് എഴുതിയ ലേഖനത്തോട് കൂടിയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ജോണി ഡെപ്പ് ലഹരിക്കടിമയാണെന്നും തനിക്ക് നേരിടേണ്ടി വന്നത് വലിയ പീഡനങ്ങളാണെന്നും പറഞ്ഞുകൊണ്ടുള്ള ലേഖനത്തോടെ ജോണി ഡെപ്പിനെ സിനിമലോകം മാറ്റി നിർത്തി. ഡിസ്‌നി അടക്കമുള്ള കമ്പനികൾ ഡെപ്പിന് വിലക്ക് ഏർപ്പെടുത്തി. തുടർന്നാണ് ആംബർ ഹേഡിനെതിരെ നടൻ ജോണി ഡെപ്പ് മാനനഷ്ടക്കേസ് നൽകിയത്. ഡെപ്പ് നൽകിയ മാനനഷ്ടക്കേസ് പിൻവലിക്കണമെന്ന് ആംബർ ഹേഡ് കോടതിയോട് ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിക്കുകയായിരുന്നു.
കോടതിയുടെ വിധിയിൽ തൃപ്തയല്ലെന്നാണ് നടി ആംബർ ഹേഡ് പ്രതികരിച്ചിരിക്കുന്നത്. തനിക്കെതിരെയുള്ള കോടതിയുടെ വിധി ഹൃദയം തകർത്തുവെന്നും ഹേഡ് പറഞ്ഞു. അതേസമയം, ഇപ്പോൾ തനിക്ക് സമാധാനം ലഭിച്ചുവെന്നാണ് ജോണി ഡെപ്പിന്റെ പ്രതികരണം.
Comments