ഗുവാഹത്തി; പോപ്പുലർ ഫ്രണ്ടിനെയും ക്യാമ്പസ് ഫ്രണ്ടിനെയും നിരോധിക്കണമെന്ന ആവശ്യം ആവർത്തിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബട്ടദ്രവയിലെ പോലീസ് സ്‌റ്റേഷൻ കത്തിച്ച സംഭവത്തിലും പോപ്പുലർ ഫ്രണ്ടിന്റെ പങ്ക് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിമന്ത ബിശ്വ ശർമ്മ ഇക്കാര്യം ആവശ്യപ്പെട്ടത്. അസമിൽ ഉണ്ടാകുന്ന ഓരോ വർഗീയ സംഘർഷങ്ങളിലും ഇവരുടെ പങ്ക് വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് ബട്ടിദ്രവ പോലീസ് സ്‌റ്റേഷനിൽ ഒരു സംഘം കലാപം നടത്തുകയും സ്റ്റേഷന് തീവെയ്‌ക്കുകയും ചെയ്തത്. സ്റ്റേഷനിൽ കസ്റ്റഡിയിലിരുന്ന പ്രതി സഫിഖുൽ ഇസ്ലാം മരിച്ചതിനെ തുടർന്നായിരുന്നായിരുന്നു അക്രമം. സംഭവത്തിൽ 11 പേരിലധികം അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടെന്ന തെളിവുകളാണ് ഇപ്പോൾ സർക്കാരിന് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അസമിലെ നാഗോൺ ജില്ലയിലാണ് ബട്ടിദ്രവ പോലീസ് സ്‌റ്റേഷൻ. ബക്‌സയിൽ പോപ്പുലർ ഫ്രണ്ടും ക്യാമ്പസ് ഫ്രണ്ടും ആളുകൾക്ക് പരിശീലനം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അസമിനെ തകർക്കാനാണ് ഇവർ ശ്രമിക്കുന്നത്. അസമിൽ അരാജകത്വം ഉണ്ടാക്കാനാണ് ഇവരുടെ ശ്രമം. ഒരു മറയുമില്ലാതെ ഇത്തരം പ്രവർത്തനം നടത്തുകയാണെന്നും ഹിമന്ത ബിശ്വ ശർമ്മ ആരോപിച്ചു.
പല തവണ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments