തിരുവനന്തപുരം; നഗരസഭയുടെ ഭരണസ്തംഭനത്തിനും അഴിമതിക്കും എതിരെ ബിജെപി തിരുവനന്തപുരം നഗരസഭ കൗൺസിൽ വാഹന പ്രചരണ ജാഥ ആരംഭിച്ചു. നഗരസഭയ്‌ക്ക് മുന്നിൽ ബി ജെ പി ജില്ലാ അദ്ധ്യക്ഷൻ വി വി രാജേഷ് പ്രചരണ യാത്ര ഉദ്ഘാടനം ചെയ്തു.
നഗരസഭ നടപ്പാക്കിയ കിച്ചൺബിൻ പദ്ധതിയിലെ അഴിമതി അന്വേഷിക്കുക, തെരുവ് നായകളുടെ ശല്യംഒഴിവാക്കാൻ വന്ധീകരണ പദ്ധതി അഴിമതിരഹിതമായി നടത്തുക, ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന അറവുശാലകൾ പൂട്ടുക, തെരുവ് വിളക്കുകൾ പ്രവർത്തനക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നഗരസഭക്കെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുന്നത്.
നഗരസഭയിലെ ഭരണ സ്തംഭനത്തിനെതിരേ തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം നിയോജക മണ്ഡലങ്ങളിലൂടെ പ്രചരണ യാത്ര കടന്നുപോകും. ഭരണ പരിചയമില്ലാത്തയാൾക്ക് മേയർ പദവി നൽകിയത് വഴി നഗരസഭാ ഭരണം കുത്തഴിഞ്ഞുവെന്നും പിടിപ്പുകേടിന്റെ പര്യായമായി നഗരസഭ മാറിയെന്നും ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ് ആരോപിച്ചു.
11 മാസമായി തിരുവനന്തപുരം നഗരസഭയിൽ നടക്കുന്ന അഴിമതികൾ പ്രചരണ യാത്രയിലൂടെ ജനങ്ങളിലേക്കെത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും ബിജെപി അറിയിച്ചു.
സ്മാർട്ട് സിറ്റിയുടെ പേരിൽ തിരുവനന്തപുരത്തെ റോഡുകൾ കുത്തിപൊളിച്ചിട്ട് ഒരു വർഷമാകുന്നു. ഇത് നന്നാക്കാൻ നടപടിയില്ല. ജനങ്ങളുടെ കൈയ്യിൽ നിന്നും വാങ്ങുന്ന നികുതി പണം സ്വന്തം പോക്കറ്റിൽ നിക്ഷേപിക്കുന്ന ഉദ്യോഗസ്ഥരുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ് നഗരസഭയെന്നും വി.വി രാജേഷ് ആരോപിച്ചു. മൾട്ടി ലെവൽ കാർ പാർക്കിംഗ് കേന്ദ്രത്തിൽ ഒരു സൈക്കിൾ പോലും പാർക്ക് ചെയ്യാൻ കഴിയില്ല. ജനങ്ങളുടെ ആറ് കോടി രൂപയാണ് ഇതിലൂടെ വെളളത്തിലാക്കിയതെന്നും വി.വി രാജേഷ് ചൂണ്ടിക്കാട്ടി.















