കൊച്ചി:നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് വിധി പറയുന്നത്. കേസിൽ അധിക കുറ്റപത്രം നൽകാൻ മൂന്ന് മാസം സമയം നീട്ടി നൽകണമെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വിചാരണക്കോടതിയിലുള്ള നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റം ഉണ്ടായതിനാൽ ഫോറൻസിക് പരിശോധന ആവശ്യമാണെന്നും നിലവിൽ ലഭിച്ച ഡിജിറ്റൽ രേഖകളുടെ പരിശോധന പൂർത്തിയായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ സമയം നീട്ടി ചോദിച്ചിരിക്കുന്നത്.
കൂടാതെ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ഇക്കാര്യം വ്യക്തമാക്കുന്ന തെളിവുകൾ അനൂപിന്റെ ഫോണിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേ സമയം വിചാരണ വൈകിപ്പിക്കാനാണ് കൂടുതൽസമയം ആവശ്യപ്പെടുന്നതെന്നാണ് ദിലീപിന്റെ വാദം.ഡിജിറ്റൽ തെളിവുകളുടെ പരിശോധന ഫലം മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ചിന് ലഭിച്ചതാണ്. അത് ഇതുവരേയും പരിശോധിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അത് വിശ്വസനീയമല്ല. ഫോണുകൾ പിടിച്ചെടുക്കേണ്ട ആവശ്യമില്ല, വിവരങ്ങൾ മുഴുവനായും ലാബിൽ നിന്നും ലഭിച്ചതാണ്. പിന്നെ എന്തിനാണ് തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കുന്നതെന്നാണ് ദിലീപ് ഹൈക്കോടതിയെ അറിയിച്ചത്.ദൃശ്യങ്ങൾ തന്റെ പക്കലില്ലെന്നും ദിലീപ് വാദത്തിനിടെ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
Comments