ആലപ്പുഴ: റാലിയ്‌ക്കിടെ കൊലവിളി മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ ഒരു പോപ്പുലർഫ്രണ്ട് നേതാവ് കൂടി കസ്റ്റഡിയിൽ. കാഞ്ഞിരമറ്റം സ്വദേശി കെ.എച്ച് നാസർ ആണ് കസ്റ്റഡിയിൽ ആയത്. വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഘത്തിൽ ഇയാളും ഉൾപ്പെട്ടതായി വ്യക്തമായതിനെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്.
കൊലവിളി മുദ്രാവാക്യം വിളിക്കുന്ന ഇയാളുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ സൗത്ത് പൊലീസ് കാഞ്ഞിരമറ്റത്തെത്ത ഇയാളെ കസ്റ്റഡിയിലെടുത്തത്. നാസറിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിന് ശേഷം ഞായറാഴ്ചയോടെ നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
റാലി സംഘടിപ്പിച്ചതിൽ ഇയാൾക്ക് പങ്കുണ്ടോയെന്നകാര്യം അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. വിദ്വേഷ മുദ്രാവാക്യം ഏറ്റുവിളിക്കാനുള്ള സാഹചര്യവും, ഇയാളുടെ തീവ്രവാദ ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം കേസിലെ പ്രതികളെ കണ്ടെത്തുക ശ്രമകരമായ ദൗത്യമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് റാലിയിൽ പങ്കെടുത്തിട്ടുള്ളത്. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താൻ കഴിയുന്നുണ്ടെങ്കിലും ഇവരുടെ മേൽവിലാസം ശേഖരിക്കുന്നതുൾപ്പെടെയുള്ള തുടർ നടപടികൾക്ക് പ്രയാസം നേരിടുന്നുണ്ട്. എങ്കിലും പ്രതികൾക്കായി ഊർജ്ജിത അന്വേഷണം തുടരുകയാണെന്നും പോലീസ് പറയുന്നു. സംഭവത്തിൽ ഇതുവരെ 28 പേർ മാത്രമാണ് അറസ്റ്റിലായിരിക്കുന്നത്.
Comments