വേലായുധമേനോൻ കൊറാത്ത്, വി.എം.കൊറാത്ത്, എനിക്ക് കൊറാത്ത് സാർ ആയിരുന്നു.
പരിചയപ്പെടുമ്പോൾ മുതൽ മുഖ്യ പത്രാധിപർ.
ദൈനം ദിനം പത്രപ്രവർത്തനത്തിൽ, സായാഹ്ന യാത്രയിൽ, അന്തിച്ചായകുടി വേളയിൽ, തീർത്ഥയാത്രയിൽ, അടുക്കളയിൽ, സംഘടനാ പ്രവർത്തനങ്ങളിൽ, വെടിവട്ടത്തിൽ, ഗൗരവ വിഷയങ്ങളിലെ ചർച്ചയിൽ, കുടുംബ വിശേഷാഘോഷങ്ങളിൽ… സാറിനൊപ്പം ഇത്തിരിയിത്തിരി നേരങ്ങളിൽ ഒത്തിരിയൊത്തിരി അനുഭവിച്ചിട്ടുള്ളതാണ് ഭാഗ്യം.
എപ്പോഴാണ് ഗൗരവക്കാരനാകുന്നതെന്നും എപ്പോഴാണ് നർമ്മം നിലാവാകുന്നതെന്നും മാത്രം ഊഹിക്കാൻ പോലും പറ്റില്ലായിരുന്നു. ആദ്യ കൂടിക്കാഴ്ച മുതൽ അങ്ങനെ അവസാനം വരെ തുടർന്നു.
ചീഫ് എഡിറ്റർക്കു മുന്നിൽ: എന്ത് വരെ പഠിച്ചു?
എന്റെ മറുപടി ഗൗരവത്തോടെ കണ്ണിൽ നോക്കിയിരുന്നു് കേട്ടു.
ങും. എന്ന് മൂളിപ്പറഞ്ഞു: അതൊന്നും ഇവിടെ വേണ്ട. ഓട്ടോയിൽ വന്നിറങ്ങുന്നത് കണ്ടു. എന്താണ് പെട്ടികളിൽ?
സർ, പുസ്തകങ്ങൾ…
പുതിയതാണോ? വായിക്കുമല്ലേ. വായിക്കണം. ഒരു മാസം കഴിഞ്ഞ് എത്ര പുസ്തകം വായിച്ചു എന്ന് പറയണം.
പിന്നെ, പത്രപ്രവർത്തകന്റെ പുസ്തകം പത്രങ്ങളാണ്. കിട്ടാവുന്നത്ര പത്രങ്ങൾ, ആദ്യന്തം, മനസ്സിരുത്തി, നോട്ടുകുറിച്ച് വായിക്കണം. അത് മറക്കണ്ട.
( കാലം, 1989, കമ്പ്യൂട്ടർ, ഇൻ്റർനെറ്റ്, ടി വി, മൊബൈൽ അൻസാരികൾ അത്ര കൈപ്പാങ്ങിലില്ലാത്ത കാലം)
കൃത്യം ഒരു മാസം കഴിഞ്ഞ്, സാറ് ചോദിച്ചു- പുസ്തകവായന…?
പെട്ടി തുറന്നില്ല സാർ…
ചിരിച്ചു കൊണ്ടു സാർ പറഞ്ഞു, നോർമലി എളുപ്പമല്ല, പക്ഷേ, അസാധാരണനാകണം, വായിക്കണം, സമയം കണ്ടെത്തണം.
ശശിക്ക് ചായയാണോ കാപ്പിയാണോ ഇഷ്ടം?
സർ രണ്ടുമാകാം.
അതു പറ്റില്ല, ഏതെങ്കിലുമൊന്നേ കിട്ടൂ. ടീച്ചറോട് പറയാനാണ്…
വീട്ടിലേക്കെന്നെ കൂട്ടിയതാണ്. കെ. മോഹൻ ദാസ് എന്ന ദാസേട്ടൻ, ഞങ്ങളുടെ ന്യൂസ് എഡിറ്റർ സാറിനൊപ്പമാണ് അന്ന് താമസം. ടീച്ചറുമായി സൗഹാർദ്ദമായി, അങ്ങനെ മക്കളുമായി, ഫറോഖിലെ വീടുമായിപ്പോലും. എന്റെ വിവാഹം കഴിഞ്ഞ്, ഭാര്യ ഗീതയുമായി ഫറോഖിലെ വീട്ടിൽ സാറിനെ കാണാൻ ചെന്നു, ഞങ്ങൾ കാൽ തൊട്ടു തൊഴുതു. സാർ ഏറെ ആർദ്രനായി. സംസാരിക്കാൻ തത്രപ്പെട്ടു. പാവം, ഹൃദയ പ്രശ്നങ്ങളിലായിരുന്നു.
വ്യത്യസ്തമായി പത്രപ്രവർത്തനം എങ്ങനെ നടത്താമെന്ന് ഇടയ്‌ക്ക് ചർച്ച വരുമായിരുന്നു. ഞാൻ ജന്മഭൂമി വാരാദ്യപ്പതിപ്പിന്റെ മേൽനോട്ടക്കാരനായിരിക്കെ, ‘സാഹിത്യ വിചാരം’ എന്ന കോളത്തിന്റെ മാറ്ററുമായി പ്രൊഫ. തുറവൂർ വിശ്വംഭരൻ മാഷ് വരുമ്പോഴായിരുന്നു അത്. ജന്മഭൂമി ഒരു രാഷ്‌ട്രീയ ലഷ്യത്തിലുള്ള പത്രം, അതിലൂടെയെങ്ങനെ സാംസ്കാരിക പ്രവർത്തനം നടത്താമെന്നായിരുന്നു ചർച്ച. വിശ്വംഭരൻ മാഷ് ചെയ്യുന്നത് ചെയ്താൽ മതിയെന്നായിരുന്നു കൊറാത്ത് സാറിന്റെ വിശദീകരണം. കൾചറൽ നാഷണലിസമാണ് ശരിയായ രാഷ്‌ട്രീയം, മറ്റുള്ളത് കക്ഷിരാഷ്‌ട്രീയമാണെന്ന് പലപ്പോഴായി ആ മുഖ്യ പത്രാധിപർ പഠിപ്പിച്ചു.
പതിനഞ്ചാം വയസ്സിൽ സ്വാതന്ത്ര്യ സമരത്തിൽ വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്തതിന് ജയിലിലായി- മൂന്ന് മാസമെന്നാണോർമ്മ. അത് ചരിത്രമാണ്. ഒരു ഗാന്ധി പ്രേമിയുടെ സമരജീവിതത്തിന്റെ ഗൗരവമായ തുടക്കം. ‘കടലുണ്ടി ജവഹർ ‘ ആയിരുന്നു അക്കാലത്ത് കൊറാത്ത് എന്ന തരുണൻ. മെല്ലെ മെല്ലെ, സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ, അത് നയിച്ച കോൺഗ്രസിന്റെ ഭാഗമായി. അക്കാലത്ത് മാതൃഭൂമി പത്രം സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. കൊറാത്ത് പത്രത്തിൽ പ്രാദേശിക ലേഖകനായി, പ്രൂഫ് വായനക്കാരനായി, ഡെപ്യൂട്ടി എഡിറ്ററായി, തൊഴിലാളി നേതാവായി, സമരക്കാരനായി, ഒടുവിൽ മാനേജ്മെൻ്റിന്റെ കണ്ണിലെ കരടായി, പുറത്തായി. അതിന് ശേഷമാണ് ജന്മഭൂമിയിൽ ചീഫ് എഡിറ്ററായി എത്തിയത്. അത്, പത്രപ്രവർത്തനത്തോടുള്ള ശ്രമിക്കാത്ത അഭിനിവേശത്തിലായിരുന്നു; ഒപ്പം നെഞ്ചേറ്റിയ ഒരാദർശത്തിന്റെ ഭാഗമാകാൻ ലഭിച്ച അവസരം വിനിയോഗിക്കലും.
ജ്ഞാനപീഠം തകഴി ശിവശങ്കരപ്പിള്ള കൊച്ചിയിൽ. വൈകിട്ട് ആ ദിവസം ഞാൻ ജോലി തീർത്തിറങ്ങിയതാണ്, തകഴിച്ചേട്ടനെ കാണുകയുമാകാം എന്ന് താൽപര്യം. ഇറങ്ങുമ്പോൾ, കൊച്ചി ബ്യൂറോയിലായിരുന്ന കെടി ചേട്ടൻ ( അന്തരിച്ച കെ.ടി. വേണുഗോപാൽ ) പറഞ്ഞു, എന്നാപ്പിന്നെ അതിന്റെ വാർത്തയും കൊടുത്തേരെ. വാർത്ത തയാറാക്കി, ഫോണിൽ വിളിച്ചു പറഞ്ഞു, തകഴിയുടെ സംസാരം സംസ്കാരത്തെക്കുറിച്ചായിരുന്നു. പറഞ്ഞു കൊടുത്തത് മുഴുവനായി പത്രത്തിൽ വന്നില്ല, സ്ഥലം, സമയം പ്രശ്നമായി.
പിറ്റേന്ന് 11 മണിയോടെ ഇൻ്റർകോമിൽ സാർ. ഹേ! ഒന്നിവിടെ വരണം.
കടുപ്പിച്ചാണ്. പേടിച്ചു പേടിച്ചു ചെന്നു.
താങ്കളോട് ആരാണ് വാർത്ത റിപ്പോർട്ടു ചെയ്യാൻ പറഞ്ഞത്?
ഞാൻ പരുങ്ങി…
ഇരിക്കൂ- സാർ പറഞ്ഞു, എന്താണ് ആ വാർത്ത അത്രയും കൊണ്ട് നിർത്തിയത്? സുന്ദരമായി എഴുതി, ചിട്ടയോടെ. കൂടുതൽ എഴുതാമായിരുന്നു. ഇതാണ് ഹേ, കൾചറൽ ജേണലിസം. നിങ്ങളുടെ രാഷ്‌ട്രീയ അതിപ്രസര വാർത്തകൾക്കിടയിൽ ഇത്തരത്തിൽ ചിലതിലൂടെ വായനക്കാരനിലേക്ക് ഉദാത്ത ചിന്തകൾ, കാഴ്ചപ്പാടുകൾ കയറ്റുമതി ചെയ്യണം.
ഞാൻ വാർത്തയ്‌ക്ക് സ്ഥലവും സമയവും തികയാത്തതിനെക്കുറിച്ച് പറഞ്ഞു. അടുത്ത വാരാദ്യപ്പതിപ്പിൽ അതെഴുതാൻ പറഞ്ഞു; തകഴി പറഞ്ഞതായി…
അതിന് ചുവട്ടിൽ കൊറാത്ത് സാറാണ് കാവാലം ശശികുമാർ എന്നെഴുതി, അടിയിൽ രണ്ട് കുത്തിട്ട് ഇതാണിനി ബൈ ലൈൻ എന്ന് പറഞ്ഞത്. അതിനു മുമ്പ് എസ്.ശശികുമാറെന്നും ശശികുമാർ എസ് എന്നുമൊക്കെ ആയിരുന്നു എഴുത്തു പേര്.
ഇന്ന് വൈകിട്ട്, നേരത്തേ കഴിയുമോ ഡ്യൂട്ടി? വീട്ടിൽ ടീച്ചറില്ല, നമുക്ക് അടുക്കള കൈയേറാം എന്ന് സാർ.
ഞാൻ, മോഹൻ ദാസേട്ടൻ, സാർ, പ്രചാരക് ആയിരുന്ന അന്തരിച്ച ചന്ദ്രേട്ടൻ.
സാറിന്റെ ചിക്കൻ കൊതി വിശ്രുതമാണ്. കോഴിക്കറി വെയ്‌ക്കലാണ് പദ്ധതി. എനിക്ക് ആ കല വശമെന്ന് തെറ്റിദ്ധരിപ്പിച്ചത് മോഹൻ ചേട്ടനും ചിക്കൻ കഴിക്കാത്ത കെ ടി ചേട്ടനുമായി രുന്നുവെന്ന് പിന്നീടറിഞ്ഞു.
ചന്ദ്രേട്ടന് ഹോമിയോ ചികിത്സ വശമായിരുന്നു. നല്ല കൈപ്പുണ്യമെന്ന് അനുഭവസ്ഥർ. സ്വയം തിരിച്ചറിഞ്ഞതിനാൽ ചന്ദ്രേട്ടൻ വെളിച്ചെണ്ണ ഉപയോഗിക്കില്ല. പാമോയിലിലായിരുന്നു പ്രയോഗം.
സാർ ചില ചിക്കൻ ടിപ്സ് തന്നു.ഞാൻ ഉണ്ടാക്കി. വൻ വിജയം. കോഴി പ്രിയനായ, സാർ പറഞ്ഞു, ഇതുവരെ കഴിച്ചിട്ടില്ല ഇത്ര സ്വാദിൽ എന്ന്! ശിക്കാരി ശംഭുവായി ഞാൻ ടീച്ചറിനെപ്പോലും അസൂയപ്പെടുത്തി, സാറിന്റെ പുകഴ്‌ത്തലിൽ.
മറ്റൊരിക്കൽ, ഒരു നിർണായക വേളയിൽ, സാറിനോട് യാത്ര ചോദിച്ചു പോയപ്പോൾ പറഞ്ഞു, വൈകിട്ട് നേരത്തേ മടങ്ങി വരൂ ശശീ, നമുക്ക് നാളെ ചിക്കനുണ്ടാക്കാം…
(പക്ഷേ, കുറച്ചു നാളേക്ക് എങ്കിലും അത് എനിക്ക് ഒരുപ്പോക്കായി.),
മാതൃഭൂമിയിലായിരിക്കെ, സാംസ്കാരിക പ്രവർത്തനങ്ങളിൽ, പ്രസ്ഥാനങ്ങളിൽ സാർ വ്യാപൃതനായി. കുട്ടിക്കാലം മുതൽ വീട്ടിൽ ശീലിച്ചവ നിത്യജീവിതത്തിന്റെ ഭാഗമായി. സ്വാതന്ത്ര്യലബ്ധിയോടെ കക്ഷിരാഷ്‌ട്രീയ പാർട്ടിയായി മാറിയ കോൺഗ്രസിനെക്കുറിച്ച് വിമർശ ബുധ്യാ ചിന്തിക്കാൻ തുടങ്ങി. കോഴിക്കോട്ടെ ശ്രീരാമകൃഷ്ണാശ്രമം, സ്വാമി ചിന്മയാനന്ദജിയുടെ ഗീതാജ്ഞാനയജ്ഞം, വിവേകാനന്ദസാഹിത്യ സർവസ്വത്തിന്റെ മലയാള പരിഭാഷാ പ്രവർത്തനം തുടങ്ങിയവ ചിന്തകളെ സ്വാധീനിച്ചു. ശ്രീരാമകൃഷ്ണാശ്രമത്തിലെ വിപാപ്മാനന്ദ സ്വാമി, ത്രൈലോക്യാനന്ദ സ്വാമി, ചിന്മയാനന്ദ സ്വാമി എല്ലാവരുമായി അടുത്ത സമ്പർക്കമുണ്ടായി.
മലബാറിൽ കോഴിക്കോട് കേന്ദ്രിതമായ സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങളിൽ കൊറാത്ത് അനിവാര്യനായി, ആധികാരികനായി.
മാതൃഭൂമിയുടെ വാരാന്തപ്പതിപ്പിന്റെ ചുമതലയിലിരിക്കെ ആ ബന്ധങ്ങൾ വിപുലമായി, ദൃഢമായി. ഒരുദാഹരണം, അദ്ദേഹത്തിന്റെ ആത്മകഥയായ ‘ഓർമയുടെ നിലാവിൽ ‘ പറയുന്നുണ്ട്. വി.കെ. നാരായണൻകുട്ടി എന്ന് പരിചയപ്പെടുത്തി, ആദ്യമായി ഒരാൾ തമ്മിൽ കാണാനെത്തി സംസാരിച്ചു തുടങ്ങിയപ്പോൾ- ‘വികെഎൻ അല്ലേ, ഇരിക്കൂ’ എന്ന് പറയാൻ തക്ക കഴിവ് കൊറാത്തിനുണ്ടായിരുന്നു. ‘പത്രാധിപരുടെ വ്യസനം’ എന്ന വികെഎൻ കുറിപ്പ് പ്രസിദ്ധീകരിച്ചതൊഴിച്ചാൽ വി കെ എൻ ആരുമറിയാത്ത കാലം.
ഇതേക്കുറിച്ച് സർ പലത് വിശദീകരിച്ചിട്ടുണ്ട്. 1990 ൽ ജന്മഭൂമിയുടെ ഓണപ്പതിപ്പ് തയാറാകുന്നു. സാറിനെ സഹായിക്കാൻ ഞാനാണ്. ഒന്നുമേ അറിയാത്ത കാലം. വികെ എന്നിന് കത്തയച്ചോ എന്ന് സാർ.
എങ്കിൽ ഇന്നയക്കൂ. സാർ ഒപ്പിട്ട കത്ത് പോസ്റ്റ് ചെയ്തു.മൂന്നാംപക്കം തപാലിൽ ഒരു കാർഡ്. സർ ചാത്തു വരുന്നുണ്ട്, ഉടൻ: വി കെ എൻ. അടുത്ത മൂന്നാംപക്കം കഥ വന്നു.
അക്ബർ കക്കട്ടിലിന് കത്തെഴുതി… കഥ വന്നു. കഥ വായിച്ച് സാർ എന്നോട് അഭിപ്രായം ചോദിച്ചു. ഞാൻ കാടും പടപ്പും തല്ലി എന്തൊക്കെയോ പറയുമ്പോൾ, സാർ ഒരു കുറിപ്പ് തന്ന് പറഞ്ഞു, ഇത് ചേർത്ത് തിരിച്ചയക്കുക.
‘ഈ കഥ പ്രസിദ്ധീകരണ യോഗ്യമല്ല, തിരിച്ചയക്കുന്നു: വി.എം.കൊറാത്ത്’
എന്നായിരുന്നു കത്ത്.
മൂന്നാം നാൾ, കക്കട്ടിൽ വിളിച്ചിരുന്നു, അങ്ങനെയൊന്ന് അയച്ചതിൽ ഖേദം പറഞ്ഞു എന്നും സാർ പറഞ്ഞു. എഴുത്തുകാരനല്ല, എഴുത്താണ് വലുത് എന്ന് സാർ സ്ഥാപിക്കുകയായിരുന്നു. പത്രാധിപരുടെ നട്ടെല്ല്, വജ്രായുധമാണെന്ന് സ്ഥാപിക്കുകയായിരുന്നു.
സ്വാതന്ത്ര്യ പ്രസ്ഥാനക്കാലത്ത് കേളപ്പജിയുമായുണ്ടായ സൗഹാർദ്ദം, ഗുരു-ശിഷ്യ ബന്ധം, ആചാര്യ – അനുയായി ഭാവം കൊറാത്ത് സാറിനെ ജീവിത സാഫല്യത്തിന്റെ പരമാവധിയിലെത്തിച്ചു.
സംസ്കാരത്തിന്റെ മാന ബിന്ദുക്കളായ, ക്ഷേത്രങ്ങളുടെ സംരക്ഷണത്തിന് മലബാർ ക്ഷേത്ര സംരക്ഷണ സമിതി രൂപീകരിച്ചത് കൊറാത്തിന്റെ കർമ്മ വൈഭവത്തിലാണ്. അങ്ങാടിപ്പുറം തളിക്ഷേത്ര സംരക്ഷണത്തിനും വിമോചനത്തിനും നടത്തിയ ചരിത്ര പ്രസിദ്ധ പ്രക്ഷോഭത്തിന് കെ. കേളപ്പനെന്ന കേരള ഗാന്ധിയുടെ വലംകൈ കൊറാത്തായിരുന്നു. ദൗത്യങ്ങൾ നിർവഹിക്കപ്പെടാൻ അദ്ദേഹത്തിന്റെ ജീവിതം ഉഴിഞ്ഞുവച്ചിരിക്കുകയായിരുന്നു.
Rss നിരോധിച്ച കാലത്ത്, അതിന്റെ മുതിർന്ന അക്കാലത്തെ പ്രചാരകന്മാരുമായി തുടർന്ന സമ്പർക്കം, ചെയ്ത സഹായം, നടത്തിയ സേവനം അക്കാലത്ത് ആർക്കും അസാധ്യമായിരുന്നു. സംഘ നിരോധനക്കാലത്ത് കേസരി വാരിക സർക്കാർ പൂട്ടിച്ചപ്പോൾ, തുറപ്പിക്കാൻ കെ.പി. കേശവമേനോനെ ഇടപെടുവിച്ചപ്പോൾ കൊറാത്ത്, മാതൃഭൂമിയിൽ പരമാധികാരിയായ കേശവ മേനോന്റെ കീഴ്ജീവനക്കാരനായിരുന്നു.
തപസ്യ എന്ന സംഘടനയായി പിൽക്കാലത്ത് വളർന്ന് പന്തലിച്ച പ്രസ്ഥാനത്തിന്റെ സംഘാടനത്തിന് കൊറാത്തിന്റെ പങ്ക് ചരിത്രമാണ്. ഒടുവിൽ, RSS സംസ്ഥാന കാര്യാലയത്തിൽ ഒരു പ്രചാരകനെപ്പോലെ സാർ ഏറെക്കാലം ജീവിച്ചു. ‘സ്വയം സേവകർക്കിടയിൽ ‘ എന്നൊരധ്യായത്തിൽ ആത്മകഥയിൽ കാച്ചിക്കുറുക്കി, ഹൃദ്യമായി, സത്യമായി അതെഴുതിയിട്ടുണ്ട്.
അടിയന്തരാവസ്ഥയിൽ RSS ന്റെ മുതിർന്ന പ്രചാരകന്മാർ മലബാറിൽ എവിടെയൊക്കെ ഒളിവിലായിരുന്നു എന്നെല്ലാം അറിയാമായിരുന്ന പത്ര പ്രവർത്തകൻ ആയിരുന്നു കൊറാത്ത്. അവരുടെ മേൽ ചുമത്തിയ നിരോധനവും നിയന്ത്രണവും അസംബന്ധമായിരുന്നുവെന്ന് തിരിച്ചറിഞ്ഞിരുന്നയാൾ.
ഒരു പക്ഷേ, അക്കാരണങ്ങളാലൊക്കെയാകാം, കൊറാത്തിനെ, ഒരു കാലത്ത് കൊറാത്ത് വളർത്തി വലുതാക്കിയ ‘സാംസ്കാരിക നായകർ ‘ പോലും ‘ തമസ്കരി’ച്ചത്!
പത്രപ്രവർത്തകൻ അവകാശങ്ങളുള്ള തൊഴിലാളിയാണെന്ന്, ട്രേഡ് യൂണിയൻ ബോധത്തോടെ പ്രവർത്തിച്ച ആദ്യത്തെ പത്രപ്രവർത്തകരിൽ കൊറാത്തുണ്ടായിരുന്നു. ഇന്നത്തെ പത്രപ്രവർത്തക യൂണിയൻ അംഗങ്ങൾക്കും നേതാക്കൾക്കും പ്രണമിക്കാവുന്ന വ്യക്തിത്വം. അടിയന്തരാവസ്ഥയിൽ, സെക്രട്ടറിയറ്റ് നടയിലേക്ക്, കെ.കരുണാകരനെന്ന നേതാവിനെതിരെയും മുദ്രാവാക്യം വിളിച്ച് പ്രകടനം നയിച്ച കൊറാത്ത് ഉജ്വല മാതൃകയാണ്;
പത്രപ്രവർത്തന സ്വാതന്ത്ര്യം സംരക്ഷിക്കാൻ നടത്തിയ പോരാട്ടത്തിൽ
മാതൃഭൂമിയിൽ നിന്ന് മതിയാക്കിപ്പോരേണ്ടി വന്നത് ഈ ട്രേഡ് യൂണിയൻ പ്രവർത്തനത്തിന്റെയും ആദർശനിലപാടുകളുടേയും അടിസ്ഥാനത്തിലാണ്. നട്ടെല്ല് ബലമുറ്റതാണെന്ന് തെളിയിച്ച സാറിന് തൊഴിലിൽ നിന്ന് വലിയ സമ്പാദ്യമുണ്ടായില്ല. മകളുടെ വിവാഹം നടത്താൻ അനുഭവിച്ച സാമ്പത്തിക ക്ലേശങ്ങൾ ആത്മകഥയിൽ സാറെഴുതിയിട്ടുണ്ട്. പക്ഷേ, കൈനീട്ടാനിടവരുത്താതെ, കൈയയച്ച് സഹായിക്കാൻ ആളെത്തിയത്, ആ മനുഷ്യന്റെ വ്യക്തി ശുദ്ധികൊണ്ടായിരുന്നു.
ജന്മഭൂമിയിൽ അവസാന നാളുകൾ… മതിയാക്കി അടങ്ങിയിരിക്കാൻ ഡോക്ടർമാരുടെ ഉപദേശം, ടീച്ചറിന്റെ, മക്കളുടെ നിർബന്ധം. മടിച്ചാണെങ്കിലും സാർ സമ്മതിച്ചു. ഫാറൂഖി ലെ ശ്രീഹരി വീട്ടിലേക്ക് മടങ്ങാൻ നിശ്ചയിച്ചു.
തിരുവിതാംകൂറിലെ ചില ക്ഷേത്രങ്ങൾ സന്ദർശിക്കണം, തൊഴണം. മോഹൻ ദാസേട്ടനും ഞാനും കൂടെ വേണമെന്ന് സാർ. ടീച്ചറുൾപ്പെടെ ഞങ്ങൾ നാലു പേർ. അത് സാംസ്കാരിക- സാഹിത്യ സല്ലാപ യാത്രയായിരുന്നു. പത്രപ്രവർത്തന പാo ങ്ങളും. എഡിറ്റോറിയലുകൾ പത്രങ്ങളിൽ വെറും സ്റ്റോറികളായി മാറുന്നത് സാർ ഉദാഹരിച്ചു പറഞ്ഞു. അരുതായ്മകൾ ഇന്നതിന്നതൊക്കെയാണെന്ന്. പത്രത്തിന് ഭാഷാ പ്രയോഗത്തിൽ കാലാനുസൃതമായ മാറ്റം വേണമെന്ന് വാദിച്ചു, അടിസ്ഥാന സ്വഭാവം മാറ്റരുതെന്നും. ഹെഡിങ്ങുകളുടെ കാര്യത്തിൽ സാർ കർക്കശ നിർദ്ദേശങ്ങൾ വെച്ചു.
ക്ഷേത്രങ്ങളെക്കുറിച്ച്, അവയുടെ പ്രാധാന്യങ്ങളെക്കുറിച്ച്, അതിനുണ്ടായിരുന്ന സാംസ്കാരിക പൈതൃകത്തെക്കുറിച്ച് പത്രങ്ങളിൽ പ്രചാരണം വരണമെന്ന് പറഞ്ഞ അതേ ശ്വാസത്തിൽ, അതിൽ ഭക്തിയല്ല, വിശ്വാസമല്ല, മുന്നിട്ട് നിൽക്കേണ്ടത് സംസ്കാരമാണ് എന്ന് വിശദീകരിച്ചു.
( ജന്മഭൂമിയിൽ നിന്ന് പോയി വീട്ടിൽ വിശ്രമിക്കവേ, ‘രാഷ്‌ട്ര നാദം ‘ എന്നൊരു പത്രം സാർ ഒരു വർഷം വീട്ടിലിരുന്ന് നടത്തി, സ്വന്തം ചെലവിൽ; അത്രയ്‌ക്ക് അസ്ഥിയിൽ പിടിച്ചു പോയിരുന്നു പത്രപ്രവർത്തനം അദ്ദേഹത്തിന്!)
സാഹിത്യവും സംസ്കാരവും തമ്മിൽ നൂലിലെ ഇഴകൾ പോലെ ബന്ധമുണ്ടെന്ന് സാർ പറഞ്ഞു. ഞെട്ടിച്ചത്, ആയിടയ്‌ക്കിറങ്ങിയ വെങ്കലം സിനിമയിലെ പി.ഭാസ്കരന്റെ പാട്ടിലെ വരികൾ മൂളി വിശദീകരിച്ചാണ്. ‘ പത്തു വെളുപ്പിന്… എന്ന പാട്ടിലെ, ‘ചെക്കന്റെ മോറൊരു ചെന്താമര’ എന്നെഴുതാൻ കഴിയുന്ന പി. ഭാസ്ക്കരൻ മാഷിന്റെ എഴുത്ത് സംസ്കാരമാണ് മലയാൺമ ആവശ്യപ്പെടുന്നതെന്ന് സാർ വ്യാഖ്യാനിച്ചു.
അക്കാര്യത്തിൽ ടീച്ചർ പെട്ടെന്ന് വർത്തമാനം തുടങ്ങി. സാറിന് വിശ്രമമാകട്ടെ എന്ന് കരുതി പറഞ്ഞുവെന്നേയുള്ളു കുട്ട്യേ, എന്നും തുടർച്ച. ( വാരികകളും പത്രങ്ങളും ഇത്ര കൃത്യമായി പിന്തുടരുന്ന ആ പ്രായത്തിലെ വായനക്കാരിയെ വേറേ എനിക്കറിയില്ലായിരുന്നു)
മൂന്നു പതിറ്റാണ്ടായി സാറുമായി നിരന്തര സമ്പർക്കം വിട്ടിട്ട്. 17 വർഷമായി സാർ അന്തരിച്ചിട്ട്. ഒരു ദിവസമില്ല, ഒരു നേരമെങ്കിലും ആ മുഖം, ശബ്ദം, ചിരി ഓർമിക്കാത്തതായിട്ട്. ആഴ്ചയിലൊരിക്കലെങ്കിലും ആ പേര് ആരോടെങ്കിലും പറയാതിരിക്കാറില്ല.
അതൊക്കെയല്ലേ, ഒരു വ്യക്തി നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നതിന് സാക്ഷ്യം.
പ്രണാമം സാർ…
Comments