തൃശൂർ: പരിശോധനയിൽ പിടിച്ചെടുത്ത കഞ്ചാവ് നശിപ്പിച്ച് റൂറൽ പോലീസ്. സൂക്ഷിച്ചുവയ്‌ക്കാൻ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നായിരുന്നു നടപടി. കൊടകര പുതുക്കാട് മേഖലകളിൽ നിന്നായി പോലീസ് പിടികൂടിയ കഞ്ചാവാണ് കത്തിച്ചു കളഞ്ഞത്.
വിപണിയിൽ കോടികൾ വിലമതിക്കുന്ന 550 കിലോ കഞ്ചാവാണ് പോലീസ് നശിപ്പിച്ചത്. തൃശ്ശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോം്‌ഗ്രേയുടെ നേതൃത്വത്തിലായിരുന്നു നശീകരണ പ്രവർത്തനങ്ങൾ. ചിറ്റിശേരിയിലെ ഓട്ടുകമ്പനിയുടെ ചൂളയിലാണ് കഞ്ചാവ് കത്തിച്ചുകളഞ്ഞത്. രണ്ട് മണിക്കൂറോളം സമയമെടുത്താണ് പോലീസ് നശീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ലഹരിവിരുദ്ധ നിയമത്തിലെ 52 എ വകുപ്പനുസരിച്ചാണ് കഞ്ചാവ് നശിപ്പിക്കൽ.
വൻതോതിൽ പിടികൂടുന്ന കഞ്ചാവ് സ്റ്റേഷനിൽ സൂക്ഷിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇതു തിരിച്ചറിഞ്ഞാണ് പോലീസ് നേതൃത്വം നശിപ്പിക്കാൻ തീരുമാനിച്ചത്. നശിപ്പിക്കുന്നതിന് മുമ്പായി കഞ്ചാവിന്റെ സാമ്പിൾ പരിശോധനാ ഫലം ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്ന് ലഭിച്ചിരുന്നു.
കനത്ത പോലീസ് സുരക്ഷയിലായിരുന്നു നശിപ്പിക്കൽ പ്രവൃത്തികൾ. ഈ വർഷം ഫെബ്രുവരിയിലും സമാനമായി റൂറൽ പോലീസ് കഞ്ചാവ് കത്തിച്ചു നശിപ്പിച്ചിരുന്നു. അന്ന് പേരാമ്പ്ര ദേശീയപാതയിൽ നിന്നും പിടികൂടിയ 145 കിലോ കഞ്ചാവാണ് തലോരിലെ ഓട്ടുകമ്പനിയുടെ ചൂളയിൽ തീയിട്ടു നശിപ്പിച്ചത്.
Comments