കൊല്ലം: മുൻ ചടയമംഗലം എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന്. ഉച്ചയ്‌ക്ക് ശേഷം കൊല്ലം ചിതറയിലെ സ്വവസതിയിലാണ് സംസ്‌കാരം. ഇന്നലെയാണ് പ്രയാർ ഗോപാലകൃഷ്ണൻ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചത്.
നിലവിൽ ചിതറയിലെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം രാവിലെ 8.30 ഓടെ കൊല്ലം ഡിസിസി യിലേക്ക് കൊണ്ടുപോകും. 10 മണി മുതൽ 11 മണി വരെ ഡിസിസിയിൽ പൊതുദർശനം. അതിനുശേഷം വിലാപയാത്രയായി ചിതറയിലേക്ക് കൊണ്ടുപോകും. ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് സംസ്‌കാരം.
കെഎസ്യുവിലൂടെയാണ് അദ്ദേഹം രാഷ്‌ട്രീയ പ്രവർത്തനം ആരംഭിച്ചത്. കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്റായും, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2001 ലാണ് അദ്ദേഹം എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്ന ചടയമംഗലത്ത് നിന്നും ആർ ലതാ ദേവിയെ തോൽപ്പിച്ചുകൊണ്ടായിരുന്നു പ്രയാർ ഗോപാലകൃഷ്ണൻ നിയമസഭയിലെത്തിയത്. മിൽമ സ്ഥാപക ചെയർമാനായിരുന്ന അദ്ദേഹം ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
Comments