തിരുവനന്തപുരം: കല്ലുവാതുക്കലിലെ അങ്കണവാടി കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. അംഗനവാടി വർക്കർ ഉഷാകുമാരിയെയും ഹെൽപ്പർ സജ്ന ബീവിയെയും സസ്പെൻഡ് ചെയ്തു. ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസറുടേതാണ് നടപടി.
പ്രാഥമിക അന്വേഷണത്തിൽ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ. അങ്കണവാടിയിൽനിന്നു ഭക്ഷണം കഴിച്ചാണു കുട്ടികൾക്ക് അവശത അനുഭവപ്പെട്ടതെന്നു രക്ഷിതാക്കൾ ആരോപിച്ചിരുന്നു.
അങ്കണവാടിയിലെ നാല് കുട്ടികളാണ് ചികിത്സ തേടിയത്. തുടർന്ന് നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് നടത്തിയ പരിശോധനയിൽ അങ്കണവാടിയിൽ നിന്ന് പുഴുവരിച്ച അരി കണ്ടെത്തിയിരുന്നു.
അതേസമയം കായംകുളത്തും ഉച്ചക്കടയിലും ഭക്ഷ്യവിഷബാധ ഉണ്ടായെന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം.പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻബാബു കെ ഐ എ എസിനാണ് അന്വേഷണ ചുമതല.
Comments