നമ്മൾ ഓമനിച്ച വളർത്തിയ മൃഗത്തെ പെട്ടെന്നൊരു ദിവസം കാണാതായാൽ സങ്കടമുണ്ടാകും. എന്നാൽ അതിനെ 30 വർഷത്തിന് ശേഷം തിരികെ കിട്ടിയാൽ എന്തായിരിക്കും അവസ്ഥ. കാണാതായ ആമയെ 30 വർഷങ്ങൾക്ക് ശേഷം തിരികെ കിട്ടിയ കഥയാണിത്. വീട്ടുകാർ ഇതിനെതേടി ലോകമെമ്പാടും അലഞ്ഞപ്പോൾ ആമ തട്ടിൻ പുറത്ത് കയറി ഒളിച്ചിരിപ്പായിരുന്നു.
1980 കളുടെ തുടക്കത്തിൽ ബ്രസീലിൽ ആയിരുന്നു സംഭവം. എട്ടു വയസ്സുള്ള ലെനിറ്റ ഡി അൽമേഡയുടെ മാനുവേല എന്ന ആമയെയാണ് വീട്ടിൽ നിന്നും കാണാതായത്. വീട്ടിൽ ഇലക്ട്രിക് പണികൾ നടക്കുന്നതിനിടെയാണ് ആമയെ കാണാതാകുന്നത്.
മാനുവേലയെ തേടി വീട്ടിലും പറമ്പിലുമൊക്കെ അലഞ്ഞെങ്കിലും കണ്ടെത്താനായില്ല. വീടിന്റെ ഗേറ്റ് തുറന്നിട്ടതു കാരണം അത് പുറത്തേക്ക് പോയിട്ടുണ്ടാകുമെന്ന് വീട്ടുകാർ കരുതി.
കാലം കടന്നുപോയി. എട്ടുവയസ്സുകാരി വളർന്നു വലുതായി, കുട്ടികളായി. 2013 ൽ, മുപ്പത് വർഷം കഴിഞ്ഞപ്പോൾ ഇവർ ആവശ്യങ്ങൾക്കായി വീടിന്റെ തട്ടിപുറത്ത് കയറാൻ തീരുമാനിച്ചു. എല്ലാം നാശമായി കിടക്കുന്നതിനാൽ വൃത്തിയാക്കിയിട്ട് കയറാമെന്നായി.
വൃത്തിയാക്കുന്നതിനിടെ കാര്യമായൊന്നും ലഭിക്കില്ലെന്ന് വിചാരിച്ച കുടുംബത്തിന് വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട ഒരു സുഹൃത്തിനെ കിട്ടി- 30 വർഷം മുൻപ് കാണാതായ മാനുവേലയായിരുന്നു, അതും ജീവനോടെ. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം മാനുവേലയെ കണ്ട ലെനിറ്റ അറിയാതെ കരഞ്ഞു പോയി. മുറിയിലുണ്ടായിരുന്ന ചിതലിനെയും, മറ്റ് പ്രാണികളെയും കഴിച്ചായിരിക്കാം ആമ ഇത്രയും വർഷം അതിജീവിച്ചതെന്ന് കരുതുന്നു.
പിന്നീട് നടത്തിയ പരിശോധനയിലാണ് ആമ യഥാർത്ഥത്തിൽ ആൺ ആണെന്ന് മനസിലായത്. ഇതോടെ മാനുവേല എന്ന പേര് മാറ്റി മാനുവൽ എന്ന് പേരിട്ടു. ഇപ്പോഴും മാനുവൽ ആ വീട്ടിൽ തന്നെ വളരുന്നു.
Comments