കാബൂൾ: അഫ്ഗാനിസ്ഥാൻ ഭരണകൂടവും പാകിസ്താനും തമ്മിലുള്ള നയതന്ത്ര തർക്കം നീളുന്നു. ഈ വർഷം ഏപ്രിൽ 16ന് അഫ്ഗാൻ അതിർത്തിയിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കത്തിന് കാരണം. അതിർത്തികളിൽ താലിബാൻ നടത്തുന്ന അക്രമ പ്രവർത്തനങ്ങൾക്കെതിരെ ആയിരുന്നു പാകിസ്താന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം.
പാകിസ്ഥാന്റെ വ്യോമാക്രമണത്തിൽ അമ്പത് പേർക്കോളം പരിക്ക് ഏറ്റിരുന്നു. പരിക്കേറ്റവരിൽ ഇരുപതോളം കുട്ടികളുമുണ്ടെന്ന് പറഞ്ഞ താലിബാൻ ഭരണകൂടം, പാകിസ്താൻ നടത്തിയത് അന്താരാഷ്ട്ര നിയമ ലംഘനമാണെന്നും അരോപിച്ചു. കാബൂളിലെ പാകിസ്താൻ അംബാസഡറെ വിളിച്ചുവരുത്തി അഫ്ഗാൻ ഭരണകൂടം പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ ആക്രമണങ്ങളോടെ അഫ്ഗാനിസ്ഥാൻ-പാകിസ്താൻ അതിർത്തികളിലെ പ്രശ്ന ബാധിത പ്രദേശങ്ങളിൽ വലിയ ഭീഷണികൾ സൃഷ്ടിക്കപ്പെട്ടുവെന്നും, ഏത് സമയം വേണമെങ്കിലും തുടർ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. അഫ്ഗാനിസ്താനിലെ താലിബാന്റെ അട്ടിമറി ഭരണത്തിൽ ആദ്യം യോജിപ്പ് പ്രകടിപ്പിച്ച രാജ്യമാണ് പാകിസ്താൻ. താലിബാന് എല്ലാതരത്തിലും പിന്തുണ നൽകിയതും പാകിസ്താനാണ്. എന്നാൽ നിലവിൽ പല കാര്യങ്ങളിലും ഇരു രാജ്യങ്ങൾ തമ്മിൽ നല്ല ബന്ധമല്ല നിലനിൽക്കുന്നത്.
Comments