ശ്രീനഗർ: ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളിൽ ശക്തമായ ശക്തമായ ഇടപെടൽ നടത്തി കേന്ദ്രസർക്കാർ. പ്രതികളായ ഭീകരർക്ക് ഉടനടി തിരിച്ചടി നൽകിയാണ് കേന്ദ്രസർക്കാർ വർദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങൾക്ക് തടയിടുന്നത്. ഈ വർഷം ഇതുവരെ പാകിസ്താനികൾ ഉൾപ്പെടെ നിരവധി ഭീകരരെയാണ് സുരക്ഷാ സേന വധിച്ചിട്ടുള്ളത്.
2022 ൽ ഇതുവരെ ജമ്മു കശ്മീരിൽ 20 ഭീകരാക്രമണങ്ങൾ നടന്നുവെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ആക്രമണങ്ങളിൽ സൈനിക ഓഫീസർ ഉൾപ്പെടെ 22 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 20 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 14 കേസുകളിലും പ്രതികളായ ഭീകരരെ അറസ്റ്റ് ചെയ്യുകയോ, വധിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ആറ് കേസുകളിൽ മാത്രമാണ് അന്വേഷണം പൂർത്തിയാകാനുള്ളത്. ഇതിൽ ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണ്.
ഹിന്ദുക്കൾ, പ്രാദേശിക നേതാക്കൾ, സുരക്ഷാ സേനാംഗങ്ങൾ എന്നിവരെയാണ് പ്രധാനമായും ഭീകരർ ലക്ഷ്യമിടുന്നത്. ഈ വർഷം നടന്ന ആക്രമണങ്ങളിൽ നാല് പേർ പഞ്ചായത്ത് അംഗങ്ങളാണ്. നാല് പോലീസ് ഉദ്യോഗസ്ഥരും, ആർമി ജവാൻ ഉൾപ്പെടെ മൂന്ന് സിആർപിഎഫ് അംഗങ്ങളും ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ചിട്ടുണ്ട്. രണ്ട് റെയിൽവേ പ്രൊട്ടക്ഷൻ ഓഫീസർമാർക്കും ഭീകരാക്രമണത്തിൽ മരിച്ചിട്ടുണ്ട്.
ബുദ്ഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിലാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായിരിക്കുന്നത്. ഇവിടങ്ങളിൽ ഉണ്ടായ ആക്രമണങ്ങളിൽ ഏഴ് പേർക്കാണ് ജീവൻ നഷ്ടമായിട്ടുള്ളത്. ശ്രീനഗറിൽ ഉണ്ടായ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. കുൽഗാമിലെ ആക്രമണങ്ങളിൽ അഞ്ച് പേരും, പുൽവാമയിലുണ്ടായ ആക്രമണങ്ങളിൽ മൂന്ന് പേരും, അനന്തനാഗ്, ഷോപിയാൻ എന്നിവിടങ്ങളിൽ ഉണ്ടായ ആക്രമണങ്ങളിൽ ഓരോരുത്തരും കൊല്ലപ്പെട്ടിട്ടുണ്ട്. ബരാമുള്ളയിലുണ്ടായ ആക്രമണങ്ങളിൽ രണ്ട് പേർക്കാണ് ജീവൻ നഷ്ടമായത്.
അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിലാണ് ഇനി അന്വേഷണം പൂർത്തീകരിക്കാനുള്ളത്. ഇതിൽ ഏറ്റവും ഒടുവിൽ ബാങ്ക് ജീവനക്കാരന്റെയും, അദ്ധ്യാപികയുടെയും കൊലപാതകങ്ങൾ ഉൾപ്പെടുന്നു.
Comments