ബംഗളൂരു: ഹിജാബ് അനുവദിക്കാത്തതിന്റെ പേരിൽ പ്രതിഷേധിച്ച് ക്ലാസുകൾ ബഹിഷ്‌കരിക്കുന്ന വിദ്യാർത്ഥിനികൾക്ക് നോട്ടീസ് നൽകി കോളേജ് അധികൃതർ. ഉപ്പിനങ്ങാടി സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജിലെ വിദ്യാർത്ഥിനികളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്ലാസുകൾ ബഹിഷ്‌കരിക്കുന്നത്. ഹിജാബ് ധരിക്കാതെ ക്ലാസിൽ കയറില്ലെന്നാണ് ഇവർ പറയുന്നത്.
കഴിഞ്ഞ് ആഴ്ച ഹിജാബ് ധരിച്ചെത്തിയ ഏഴ് വിദ്യാർത്ഥിനികളെ അധികൃതർ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം വിദ്യാർത്ഥിനികൾ ക്ലാസുകളിൽ പ്രവേശിക്കാത്തത്. ഹിജാബ് ധരിക്കാതെ ക്ലാസിൽ പ്രവേശിക്കില്ലെന്നാണ് ഇവർ അദ്ധ്യാപകരോട് പറഞ്ഞത്. 20 വിദ്യാർത്ഥികളാണ് പ്രതിഷേധിക്കുന്നത്.
രാവിലെ ഹിജാബ് ധരിച്ച് സ്‌കൂളിൽ എത്തുന്ന വിദ്യാർത്ഥികൾ ക്ലാസിൽ പ്രവേശിക്കാതെ വിശ്രമ മുറിയിൽ തന്നെ ഇരിക്കുകയാണെന്നാണ് അദ്ധ്യാപകർ പറയുന്നത്. ഇവരെ അദ്ധ്യാപകർ ചേർന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അദ്ധ്യാപകരുടെ നിർദ്ദേശം ഇവർ അനുസരിച്ചില്ല. ഇതോടെയാണ് അധികൃതർ നോട്ടീസ് നൽകിയത്. ക്ലാസുകളിൽ കയറാത്തതിന്റെ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസിലെ നിർദ്ദേശം.
മത വസ്ത്രങ്ങൾ ധരിച്ച് ക്ലാസ് മുറികളിൽ പ്രവേശിക്കരുതെന്ന് കർണാടക ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഈ ഉത്തരവ് മറികടന്ന് ക്ലാസുകളിൽ പ്രവേശിച്ചതോടെയാണ് ഏഴ് വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചത്.
Comments