ന്യൂയോർക്ക്: ഇസ്ലാമിക് സ്റ്റേറ്റിന്റെ മുൻനിര പോരാളിയായിരുന്ന യുഎസിലെ മുൻ അദ്ധ്യാപിക ഒടുവിൽ കുറ്റം സമ്മതിച്ചു. ഐഎസിന്റെ വനിതാവിഭാഗത്തിനുള്ള എല്ലാ മിലിട്ടറി ഓപ്പറേഷനും സംഘടിപ്പിച്ചിരുന്ന ഭീകരസംഘടനയുടെ ഉന്നതചുമതല വഹിച്ച വനിതയാണ് കുറ്റം സമ്മതിച്ചതോടെ ശിക്ഷാവിധി കാത്തുനിൽക്കുന്നത്.
2011 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ സിറിയ, ലിബിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ 42-കാരിയാണിത്. ആലിസൺ ഫ്‌ളൂക്കെ-എക്രെൻ എന്നാണ് ഐഎസ് വനിതയുടെ പൂർണനാമം. ഐഎസ്‌ഐഎസിന്റെ ഖതീബ നൂസായ്ബാ എന്ന മിലിട്ടറി ബറ്റാലിയന്റെ നേതാവായിരുന്നു ഇവർ. ചാവേർ ബെൽറ്റുകൾ, എകെ-47 റൈഫിളുകൾ, ഗ്രനേഡുകൾ എന്നിവ ഉപയോഗിക്കാൻ വനിതാ ഭീകരരെ പരിശീലിപ്പിച്ചിരുന്നത് ഇവരാണ്. സിറിയയിൽ നൂറിലധികം സ്ത്രീകൾക്ക് ഇവർ പരിശീലനം നൽകിയിരുന്നു. 10, 11 വയസുള്ള കുട്ടികൾ പോലും ഇവരുടെ പരിശീലനം നേടിയിട്ടുണ്ട്.
ആലിസണിന്റെ പരേതനായ ഭർത്താവ് തീവ്രവാദ സംഘടനയായ അൻസാർ അൽ-ശരിയ സംഘടനയിൽ അംഗമായിരുന്നു. ഇയാളോടൊപ്പം ഈജിപ്തിലും ലിബിയയിലും തുർക്കിയിലും ആലിസൺ താമസിച്ചിട്ടുണ്ട്. പിന്നീട് സിറിയയിലേക്കും പോയതോടെ ഐഎസിന്റെ സ്‌നൈപ്പർ ഗ്രൂപ്പിന്റെ നേതൃസ്ഥാനം ഭർത്താവിന് ലഭിച്ചു.
സിറിയയിൽ ആയിരുന്നപ്പോൾ യുഎസിലെ ഷോപ്പിങ് മാളുകളിലും യൂണിവേഴ്‌സിറ്റി ക്യാമ്പസുകളിലും ബോംബിടുന്നത് സംബന്ധിച്ച് ആലിസൺ ഗൂഢാലോചന നടത്തിയിരുന്നു. 2019ൽ സിറിയയിൽ വെച്ച് യുഎസ് സൈനികരുമായി നടന്ന പോരാട്ടത്തിനിടെയാണ് ആലിസൺ കീഴടങ്ങിയത്. നിലവിൽ ആലിസണെതിരെ യുഎസിൽ കോടതി വിചാരണകൾ തുടരുകയാണ്. ഒക്ടോബർ 25ന് ആലിസണ് ശിക്ഷ വിധിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്.
Comments