തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളിൽ പ്രതിരോധവുമായി ഡിവൈഎഫ്‌ഐ. ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയെന്ന ആരോപണം വികലഭാവനയാണെന്നാണ് ഡിവൈഎഫ്‌ഐയുടെ കണ്ടെത്തൽ. സ്വപ്‌നയുടെ വാർത്താസമ്മേളനം ബിജെപിയുടെയും കോൺഗ്രസിന്റെയും തിരക്കഥയുടെ ഭാഗമാണെന്നും ചീറ്റിപ്പോയ ഒരു പടക്കത്തിന് പിന്നെയും തീപ്പെട്ടി ഉരയ്‌ക്കുകയാണ് കേരളത്തിലെ ബിജെപിയും അവരുടെ ബി ടീമായി പ്രവർത്തിക്കുന്ന കോൺഗ്രസ്സുമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിൽ പറയുന്നു.
സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത് കോൺഗ്രസും യുവമോർച്ചയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇത് പ്രതിരോധിക്കാൻ കൂടിയാണ് ഡിവൈഎഫ്‌ഐയുടെ പ്രസ്താവന. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് പ്രസ്താവന പുറത്തിറക്കിയത്. ചീറ്റി പോയ ഒരു തിരക്കഥയുടെ രണ്ടാം ഭാഗത്തിന്റെ ക്വട്ടേഷനുമായുള്ള സ്വപ്ന സുരേഷിന്റെ വാർത്താസമ്മേളനം പൊതു സമൂഹം അർഹിക്കുന്ന അവജ്ഞതയോടെ തള്ളി കളയുമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിൽ പറയുന്നു.
യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിലോ സ്വർണ്ണം ആർക്കു വേണ്ടി കടത്തി എന്നതിന് ഉത്തരം പറയുന്നതിനോ കാൽ ഡസൻ കേന്ദ്ര ഏജൻസികൾ പരാജയപ്പെട്ടു. ആട് കിടന്നിടത്ത് പിന്നെ പൂട പോലുമില്ലാതെ അന്ന് ആവിയായ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ആരോപണവുമായി സ്വപ്ന സുരേഷ് വരുന്നത് ബിജെപിയുമായി അവർ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ്.
ഒരിക്കൽ പൊളിഞ്ഞ അതേ തിരക്കഥയിൽ വീണ്ടും പടമിറക്കി മുഖ്യമന്ത്രിയേയും സർക്കാരിനേയും നിഴലിൽ നിർത്താമെന്നും ജനപക്ഷ സർക്കാരിന്റെ വികസന പദ്ധതികൾ തകർക്കാമെന്നുമുള്ള വ്യാമോഹം ഇവിടെ വേവില്ല. കേന്ദ്ര ഏജൻസികൾ സംസ്ഥാന പ്രതിപക്ഷത്തിന്റെ നിർലോഭമായ ഗ്രൗണ്ട് സപ്പോർട്ടോടെ തിരഞ്ഞെടുപ്പ് നേട്ടത്തിനായി കേരളം മുഴുവൻ മണത്തു നടന്നിട്ടും മുഖ്യമന്ത്രിയേയൊ അദ്ദേഹവുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തികളെയൊ പ്രതിയാക്കാൻ കഴിഞ്ഞില്ല. സ്വർണ്ണ കടത്ത് കേസിൽ ആദ്യം തന്നെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചത് കേരള സർക്കാരാണെന്ന ന്യായവും പ്രസ്താവനയിൽ ഉണ്ട്.
Comments