കോഴിക്കോട് : സ്വർണ്ണ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ കൗണ്ട് ഡൗൺ ആരംഭിച്ചെന്ന് പറഞ്ഞ കെ.സുരേന്ദ്രൻ മുഖ്യമന്ത്രി രാജിവെച്ച് മാറിനിന്നുകൊണ്ട് അന്വേഷണം നേരിടണമെന്നും ആവശ്യപ്പെട്ടു. കേസിലെ പ്രധാന പ്രതി മുഖ്യമന്ത്രി ആണെന്നും സ്വപ്നയെ മാത്രം കുറ്റക്കാരിയാക്കാനാണ് ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തൽ വളരെ ഗൗരവകരമാണെന്നും പോലീസ് സത്യസന്ധമായി കേസിൽ അന്വേഷണം നടത്തണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി തന്റെ സ്ഥാനം ഒഴിഞ്ഞുവേണം അന്വേഷണത്തെ നേരിടാൻ. സരിത്തിനെ തട്ടികൊണ്ട് പോയത് എന്തിനാണെന്നും സ്വപ്നയെ മുഖ്യമന്ത്രി തള്ളിപ്പറയാത്തത് മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര ഏജൻസികൾ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. മൊഴികൾ എല്ലാം പരിശോധിച്ച് അന്വേഷണം നടത്തും. മുഖ്യമന്ത്രിയും ഓഫീസും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്ര ഏജൻസികൾ കോടതയിൽ പറഞ്ഞിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, തനിക്കെതിരെയുള്ള കേസിനെ പറ്റി ചോദിച്ച മാദ്ധ്യമപ്രവർത്തകരോട് താൻ അന്വേഷണം നേരിടുകയാണെന്നും ഒളിച്ചോടുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയെപോലെ താൻ ഗൂഢാലോചന സിദ്ധാന്തം പറയുന്നില്ല. കേസ് നേരിടാനും തെറ്റ് ചെയതതായി തെളിഞ്ഞാൽ ജയിലിൽ കിടക്കാൻ തയ്യാറാണെന്നും പറഞ്ഞ സുരേന്ദ്രൻ, മുഖ്യമന്ത്രി തന്റെ സ്ഥാനത്ത് നിന്നും മാറിനിന്നു കൊണ്ട് അന്വേഷണം നേരിടാൻ തയ്യാറുണ്ടോ എന്നും ചോദിച്ചു.
Comments