കൊച്ചി: നയതന്ത്ര സ്വർണക്കടത്തിലും കറൻസി കടത്തിലും മുഖ്യമന്ത്രിക്കെതിരെ വിവാദമായ വെളിപ്പെടുത്തൽ നടത്തിയ സ്വപ്‌ന സുരേഷിനെ നിലവിൽ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. സ്വപ്‌നയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേയാണ് സർക്കാർ ഇക്കാര്യം ്‌വ്യക്തമാക്കിയത്. സർക്കാർ വാദം മുഖവിലയ്‌ക്കെടുത്ത സിംഗിൾ ബെഞ്ച് ഹർജി തളളുകയും ചെയ്തു.
കെ.ടി ജലീലിന്റെ പരാതിയിൽ സ്വപ്‌നയ്‌ക്കെതിരെ കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുൻകൂർ ജാമ്യ ഹർജി നൽകിയത്. പോലീസ് പീഡനമെന്ന പരാതിയുണ്ടെങ്കിൽ അതിനെതിരെയാണ് കോടതിയെ സമീപിക്കേണ്ടതെന്നും മുൻകൂർ ജാമ്യ ഹർജിയല്ല നൽകേണ്ടതെന്നും സർക്കാർ വാദിച്ചു. പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്നും അറസ്റ്റിനുള്ള സാഹചര്യം നിലവിലില്ലെന്നും സർക്കാർ വ്യക്തമാക്കി.
പുതുതായി രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന മാത്രമാണ് പ്രതി സരിത്ത് പ്രതിയല്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇന്നലെ മുൻകൂർ അനുമതിയില്ലാതെ സരിത്തിനെ പിടിച്ചുകൊണ്ട് പോയെന്ന് സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും ഹർജി നിലനിൽക്കുന്നതല്ലെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
ജസ്റ്റിസ് വിജു എബ്രഹാം ആണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യം ലഭിക്കാവുന്ന വകുപ്പല്ലേ എന്ന് ചോദിച്ച് ജാമ്യാപേക്ഷയിൽ നാളെ വാദം കേൾക്കാമെന്ന് കോടതി പറഞ്ഞെങ്കിലും അടിയന്തിര പ്രാധാന്യമുളളതാണെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടുകയായിരുന്നു. തുടർന്നാണ് ഉച്ചയ്‌ക്ക് ശേഷം ഹർജി വീണ്ടും പരിഗണിച്ചത്.
Comments