പാലക്കാട്; ഷാജ് കിരണിന് പിന്നാലെ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചവരുടെ കൂടുതൽ പേരുകൾ പുറത്തുവിട്ട് സ്വപ്‌ന സുരേഷ്. ഷാജ് കിരണിന്റെ പേര് വെളിപ്പെടുത്തിയതിന് പിന്നാലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയ ശേഷം വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ ശബ്ദമായ നികേഷ് കുമാർ എന്നയാളുടെ കാര്യവും സ്വപ്‌ന പുറത്തുവിട്ടത്.
എന്നാൽ നികേഷ് കുമാർ ആരാണെന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും ഇക്കാര്യം അറിയില്ലെന്നും ഷാജ് കിരൺ തന്നോട് പേര് മാത്രമേ പറഞ്ഞുളളൂവെന്നുമായിരുന്നു സ്വപ്‌നയുടെ മറുപടി. 164 മൊഴി പിൻവലിക്കണമെന്നായിരുന്നു ഷാജ് കിരണിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായ നികേഷ് കുമാർ എത്ര താമസിച്ചായാലും ഇന്നോ നാളെയോ വരും. ഷാജ് കിരണിനൊപ്പം നികേഷ് കുമാറുമായി സംസാരിക്കണം. മറ്റാരെയും കൂട്ടണ്ട. ഫോൺ ചോദിച്ചാൽ ഫോൺ ഏൽപിക്കണം. യാത്രാവിലക്കും കേസും എല്ലാം ഇന്നത്തോടെ തീർത്തുതരുമെന്നുമായിരുന്നു ഷാജ് കിരണിന്റെ വാക്കുകളെന്ന് സ്വപ്‌ന പറഞ്ഞു.
സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ അവർക്ക് മേൽ സമ്മർദ്ദം ചെലുത്താനും പിന്തിരിപ്പിക്കാനും വലിയ ഇടപെടൽ ഉണ്ടായെന്നാണ് ഈ വാക്കുകൾ തെളിയിക്കുന്നത്. കൂടുതൽ കാര്യങ്ങൾ പുറത്തുവരാതിരിക്കാൻ കരുതിക്കൂട്ടിയുളള ഇടപെടലും സമ്മർദ്ദവുമാണ് നടന്നത്. സംസ്ഥാന പോലീസിലെ ഉന്നതർ വരെ ഇതിന് ശ്രമിച്ചതായി സ്വപ്‌ന വെളിപ്പെടുത്തുന്നു. നയതന്ത്ര സ്വർണക്കടത്ത് കേസിലെ ഉന്നത രാഷ്‌ട്രീയ സമ്മർദ്ദം ഒരിക്കൽ കൂടി പുറത്തുകൊണ്ടുവരുന്നതാണ് ഈ ഇടപെടൽ.
നയതന്ത്ര ബാഗേജിന്റെ മറവിൽ കറൻസി കടത്തിയതിലും യുഎഇ കോൺസുലേറ്റിൽ നിന്നും ബിരിയാണി ചെമ്പിലൂടെ സ്വർണം കടത്തിയതിലും മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയതിന് പിന്നാലെ വലിയ സമ്മർദ്ദമാണ് താൻ നേരിടുന്നതെന്ന് സ്വപ്‌ന പറഞ്ഞു. വലിയ മാനസീക പീഡനമാണ് ഷാജ് കിരണിൽ നിന്നും ഇന്നലെ വൈകിട്ട് വരെ തനിക്ക് നേരിടേണ്ടി വന്നത്.
താനുമായി സംസാരിക്കുന്നതിനിടെ എഡിജിപി എംആർ അജിത് കുമാറും ലോ ആൻഡ് ഓർഡർ എഡിജിപിയും മാറിയും തിരിഞ്ഞും 56 തവണയോളം ഷാജ് കിരണിന്റെ വാട്‌സ് ആപ്പിൽ വിളിച്ചുകൊണ്ടിരുന്നു. ഓരോ തവണയും കോൾ വരുമ്പോൾ അതിന്റെ അടിസ്ഥാനത്തിൽ വീണ്ടും തന്നെ മാനസീകമായി പീഡിപ്പിക്കുകയായിരുന്നു.
താൻ ഇതിൽ ഇടപെട്ടുകൊണ്ടിരിക്കുകയാണെന്നും ഒന്നാം നമ്പരിനെ കാണാൻ പോകുകയാണെന്നും ഒന്നാം നമ്പർ വളരെ ദേഷ്യത്തിലാണെന്നും ഷാജ് കിരൺ പറഞ്ഞു. ഈ ഒന്നാം നമ്പർ ആരാണെന്ന് എനിക്ക് അറിയില്ല സ്വപ്‌ന പറഞ്ഞു.
തന്റെ ഫോൺ ആണ് അവർക്ക് വേണ്ടതെന്നാണ് ഷാജ് കിരൺ പറഞ്ഞതെന്ന് സ്വപ്‌ന വ്യക്തമാക്കി. പഴയത് ഒന്നും കണ്ടുപിടിക്കാനല്ല, പുതിയ എന്തെങ്കിലും തെളിവുകൾ ഉണ്ടോയെന്ന് പരിശോധിക്കാനാണ്. അതിനാണ് അവർ സരിത്തിന്റെ ഫോൺ എടുത്തതെന്നും സ്വപ്‌ന പറഞ്ഞു.
തന്റെ അഭിഭാഷകനായ കൃഷ്ണരാജിനെ പൂട്ടുമെന്നും എച്ച്ആർഡിഎസ് എന്ന സ്ഥാപനം പൂട്ടുമെന്നും ഷാജ് കിരൺ ഇന്ന് രാവിലെ ഭീഷണി മുഴക്കിയെന്നും സ്വപ്‌ന പറയുന്നു. സരിത്തിനെ പൊക്കുമെന്ന് ഷാജ് കിരൺ പറഞ്ഞത് പിറ്റേന്ന് തന്നെ സംഭവിച്ചു. അതുകൊണ്ടു തന്നെ ഷാജ് കിരണിന്റെ ഭീഷണി നിസാരമായി തളളാനാകില്ലെന്ന് സ്വപ്‌ന പറഞ്ഞു. ഗൂഢാലോചന എന്ന അടിസ്ഥാനരഹിതമായ കേസ് ചുമത്തിയിട്ട് തന്നെ കൊണ്ടുപോകാനാണ് നീക്കമെന്നും സ്വപ്ന പറഞ്ഞു.
അന്വേഷണം തടയാനോ ഒളിച്ചോടാനോ അല്ല മുൻകൂർ ജാമ്യം തേടിയത്. അന്വേഷണ സംഘത്തോട് ചേർന്ന് നിന്നുകൊണ്ട് നൂറ് ശതമാനം സഹകരിക്കുമെന്നും സ്വപ്‌ന പറയുന്നു. സമ്മർദ്ദഫലമായി അവരുടെ കൈകളിലായാൽ അവർ പറയുന്നതുപോലെ വഴങ്ങേണ്ടി വരും സത്യം പുറത്തുവരില്ലെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു.
Comments