ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം അവസാന ഓവറിലെ ആദ്യ പന്തിൽ 3 വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു.
ഐപിഎല്ലിലെ തകർപ്പൻ ഫോം തുടർന്ന ഡേവിഡ് മില്ലറും ഒപ്പം തകർത്തടിച്ച വാൻഡർ ഡുസ്സെനുമാണ് ദക്ഷിണാഫ്രിക്കയുടെ വിജയ ശില്പികൾ. പിരിയാത്ത നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 131 റൺസ് കൂട്ടിച്ചേർത്തു. വാൻഡെർ ഡുസ്സെൻ 46 പന്തിൽ 75 റൺസ് നേടിയപ്പോൾ ഡേവിഡ് മില്ലർ 31 പന്തിൽ 64 റൺസ് നേടി. ക്വിന്റൺ ഡി കോക്ക് 22 റൺസും ഡ്വയിൻ പ്രിട്ടോറിയസ് 29 റൺസും നേടിയപ്പോൾ ക്യാപ്ടൻ തെംബ ബാവുമ 10 റൺസ് നേടി പുറത്തായി.
നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് നേടി. ഓപ്പണിംഗ് ബാറ്റ്സ്മാൻ ഇഷാൻ കിഷന്റെ അതിവേഗ അർദ്ധസെഞ്ചുറിയും മുൻനിര ബാറ്റ്സ്മാന്മാരുടെ മികച്ച പ്രകടനവുമാണ് ഇന്ത്യക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. ഇഷാൻ കിഷൻ 48 പന്തിൽ 76 റൺസ് നേടി. 27 പന്തിൽ 36 റൺസ് നേടിയ ശ്രേയസ് അയ്യരും അവസാന ഓവറുകളിൽ ആഞ്ഞടിച്ച് 12 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്ന ഹർദ്ദിക് പാണ്ഡ്യയും ഇന്ത്യൻ സ്കോർ ഉയർത്താൻ സഹായിച്ചു. ക്യാപ്ടൻ ഋഷഭ് പന്ത് 29 റൺസും റിതുരാജ് ഗെയ്ക്വാദ് 23 റൺസും നേടി.
കൊറോണ പോസിറ്റീവ് ആയ ഏയ്ഡൻ മാർക്രാമിന് പകരം ട്രിസ്റ്റാൻ സ്റ്റബ്സിനെ ഉൾപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്.
Comments