കോഴിക്കോട്: നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീം തകർന്ന സംഭവത്തിൽ എഞ്ചിനീയർമാർക്ക് വീഴ്ചയുണ്ടായതായി വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട്. ബീമുകൾ സ്ഥാപിക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ട അസിസ്റ്റന്റ് എൻജിനീയർ സ്ഥലത്തുണ്ടായിരുന്നില്ലെന്നും വിജലൻസ് കണ്ടെത്തി. കരാർ കമ്പനി ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കും വീഴ്ച പറ്റിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പൊതുമരാമത്ത് വിജിലൻസിന്റെതാണ് കണ്ടെത്തൽ.
മേയ് 16നായിരുന്നു മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകൾ തകർന്നു വീണത്. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ജീവനക്കാർ മാത്രമാണ് അപകടസമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. പാലത്തിന്റെ പ്രധാന നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ പദ്ധതിയുടെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറും അസിസ്റ്റന്റ് എഞ്ചിനീയറും സ്ഥലത്തിലായിരുന്നു. കരാർ കമ്പനിയുടെ ജീവനക്കാരാണ് ബീം സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന ജോലികൾക്ക് മേൽനോട്ടം വഹിച്ചിരുന്നത്.
അതിനാൽ കരാർ കമ്പനിക്കും പാലം നിർമാണത്തിന്റെ മേൽനോട്ട ചുമതലയുള്ള പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചതായി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് ഉടൻ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത്ത് കുമാർ അറിയിച്ചു.
Comments