പാലക്കാട് :അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് കുടുംബം.ഇക്കാര്യം ആവശ്യപ്പെട്ട് മധുവിന്റെ അമ്മ വിചാരണക്കോടതിയിൽ ഹർജി നൽകി. നിലവിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സി രാജേന്ദ്രന് വിചാരണ നടത്തുന്നതിന് പരിചയക്കുറവുണ്ട്. സാക്ഷികളെ കൂറുമാറ്റുന്നതിന് പ്രതിഭാഗം അഭിഭാഷകർക്ക് സാധിച്ചു.തുടർന്നും സി രാജേന്ദ്രൻ കേസ് വാദിച്ചാൽ തങ്ങൾ പരാജയപ്പെടുമെന്നും പ്രതികൾ രക്ഷപ്പെടുമെന്ന് ഭയക്കുന്നതായും ഹർജിയിൽ പറയുന്നു. പ്രോസിക്യൂട്ടറെ മാറ്റുന്നതുവരെ സാക്ഷി വിസ്താരം നിർത്തിവെക്കണം എന്നും ഇതിൽ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം പ്രോസിക്യൂട്ടറെ മാറ്റേണ്ടത് കോടതിയല്ലെന്നും അത്തരമൊരു അഭിപ്രായമുണ്ടെങ്കിൽ സർക്കാരിനെ സമീപിക്കണം എന്നും കോടതി നിർദ്ദേശം നൽകി. പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി പിന്നീട് പറഞ്ഞു.മധു കൊലക്കേസുമായി ബന്ധപ്പെട്ട് ദുരൂഹതകൾ വർദ്ധിക്കുകയാണ് .കഴിഞ്ഞ ദിവസങ്ങളിലാണ് പത്താംസാക്ഷി ഉണ്ണിക്കൃഷ്ണനും പതിനൊന്നാം സാക്ഷി ചന്ദ്രനും മൊഴി മാറ്റി പറഞ്ഞത്. ഇതിന് പിന്നാലെയാണ് കുടുംബം ഹർജിയുമായി എത്തിയത്.
അട്ടപ്പാടി മധു കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതായും കുടുംബം മുമ്പ് ആരോപിച്ചിരുന്നു. നാളിതുവരെ പ്രോസിക്യൂട്ടർമാർക്ക് അലവൻസുകളോ സൗകര്യങ്ങളോ നൽകാത്തത് കേസിനെ സാരമായി ബാധിക്കുന്നുണ്ടെന്നും മധുവിന്റെ അമ്മയും സഹോദരിയും വ്യക്തമാക്കിയിരുന്നു.കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ പ്രതികൾ ശ്രമം നടത്തുന്നുണ്ട്. പണം നൽകി കേസ് ഒതുക്കിതീർക്കാനും ശ്രമം നടക്കുന്നു. മധുവിന് നീതി ലഭിച്ചില്ലെങ്കിൽ സമരവുമായി തെരുവിൽ ഇറങ്ങാനാണ് കുടുംബത്തിന്റെ തീരുമാനം .
Comments