ബീജിംഗ്: റഷ്യ യുക്രെയ്ൻ മണ്ണിൽ ആക്രമിച്ച് മുന്നേറുന്നതിൽ ആവേശവുമായി ചൈനയുടെ നീക്കം. തായ്‌വാനെ ആക്രമിക്കാൻ മടിക്കില്ലെന്ന സന്ദേശമാണ് അമേരിക്കയ്‌ക്ക് ബീജിംഗ് കമ്യൂണിസ്റ്റ് ഭരണകൂടം നൽകിയിരിക്കുന്നത്. തായ്‌വാൻ സ്വയം സ്വതന്ത്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കുന്ന ആ നിമിഷം ആക്രമിക്കാൻ മടിക്കില്ലെന്ന മുന്നറിയിപ്പാണ് ചൈനീസ് സൈനിക മേധാവി ജനറൽ വീ ഫെൻഗീ നൽകിയിരിക്കുന്നത്. പസഫിക്കിലെ അമേരിക്കൻ സൈനിക വ്യൂഹം സന്നാഹം വർധിപ്പിച്ചിന് പിന്നാലെയാണ് ബീജിംഗിന്റെ മുന്നറിയിപ്പ്.
തായ്‌വാൻ തങ്ങളുടെ ഭൂവിഭാഗത്തിന്റെ ഭാഗമാണ്. ചൈനീസ് തായ്വാൻ എന്നു തന്നെയാണ് പേര്. അത് അന്താരാഷ്‌ട്രതലത്തിൽ അംഗീകരിച്ചിരിക്കുന്ന വസ്തുതയാണ്. നിലവിലെ അവസ്ഥയിൽ നിന്ന് യാതൊരു വ്യതിചലവും ചൈന ആഗ്രഹിക്കുന്നില്ല. വിദേശ ശക്തികളുടെ ഇടപെടലുകൾ അവസാനിപ്പിക്കണം. മറ്റുള്ളവരുടെ പ്രേരണയാൽ സ്വതന്ത്ര്യരാജ്യമായി പ്രഖ്യാപിക്കുക എന്നാൽ ചൈനയുടെ അഖണ്ഡതയ്‌ക്ക് മേലുള്ള കടന്നുകയറ്റമായി കണ്ട് ചെറുക്കും. വിദേശ ശക്തികളെ കണ്ട് സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് വീയുടെ മുന്നറിയിപ്പ്.
ചൈനയ്‌ക്ക് മറുപടിയുമായി അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. തായ്വന് മേലുള്ള ചൈനയുടെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും സ്വതന്ത്രമായി ഭരണം നടത്തുന്ന തായ്‌വാനെ ഒരു സുഹൃദ് രാജ്യത്തിന് നൽകുന്ന എല്ലാ പരിരക്ഷയും നൽകുമെന്നും പെന്റഗൺ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
Comments