തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കിക്കൊണ്ട് കേസിലെ പ്രതി നേരിട്ട് മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തിയതോടെ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്. പിണറായി വിജയന്റെ കുടുംബത്തെ മുഴുവൻ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തൽ. പിന്നാലെ മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും വിദേശ ഇടപാടുകളെ സംബന്ധിച്ചും ഇവർ തുറന്ന് പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിൽ രാഷ്‌ട്രീയ നീക്കങ്ങൾ ശക്തമാക്കാനാണ് പാർട്ടിയും സർക്കാരും തീരുമാനിച്ചിരിക്കുന്നത്. ആരോപണങ്ങൾക്കെതിരെ അന്വേഷണം ശക്തമാക്കും, സംഭവത്തെ രാഷ്‌ട്രീയമായി പ്രതിരോധിക്കാനും ഇന്നലെ നടന്ന പാർട്ടി സെക്രട്ടേറിയറ്റിൽ തീരുമാനമായി. കേസ് ഒന്ന് കലങ്ങിതെളിയുന്നത് വരെ നേതാക്കൾ ആരും അനാവശ്യ വിശദീകരണം നൽകുകയോ, മാദ്ധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുകയോ ചെയ്യരുത് എന്നാണ് നിർദ്ദേശം.
രാഷ്‌ട്രീയ വിശദീകരണം, ജനകീയ പ്രതിരോധം എന്നിവ സിപിഎം ഒറ്റയ്‌ക്ക് നടത്താതെ ഇടതുമുന്നണിയുടെ കൂട്ടായ പ്രചാരണമാക്കേണ്ടതുണ്ടെന്ന നിർദേശമാണ് സെക്രട്ടേറിയറ്റിൽ ഉയർന്നത്. ഇടതുനേതാക്കളുമായി കൂടിയാലോചിച്ചോ, യോഗം ചേർന്നോ സംയുക്ത രാഷ്‌ട്രീയ പ്രചാരണ പരിപാടി നിശ്ചയിക്കാൻ ധാരണയായി. ഇതെല്ലാം ബിജെപിയുടെയും കോൺഗ്രസിന്റെയും വ്യാജ പ്രചാരണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് മറ്റ് രാഷ്‌ട്രീയ പാർട്ടികളുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
Comments