കൊച്ചി: കൊച്ചിയിൽ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയ്‌ക്ക് സമീപം കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാൻസ്‌ജെൻഡർ യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പേരെ പോലീസ് വലിച്ചിഴച്ചാണ് വാഹനത്തിൽ കയറ്റി സ്ഥലത്ത് നിന്ന് നീക്കിയത്. മെട്രോയിൽ യാത്ര ചെയ്യാനെത്തിയപ്പോഴാണ് പോലീസ് നടപടിയെന്ന് ട്രാൻസ്‌ജെൻഡറുകൾ ആരോപിച്ചു. മർദ്ദിച്ച് അവശരാക്കിയെന്നും സംസാരിക്കാൻ അനുവദിച്ചില്ലെന്നും ഇരുവരും ആരോപിച്ചു.
ഭീഷണിയുണ്ടെന്ന പേരിൽ പോലീസ് നടത്തുന്ന അതീവ സുരക്ഷാ നാടകങ്ങളിൽ ബുദ്ധിമുട്ടുകയാണ് സാധരണക്കാർ.മുഖ്യമന്ത്രിയ്‌ക്ക് നേരെ കരിങ്കൊടി കാണിക്കുന്നത് തടയാൻ പഠിച്ച പണിപതിനെട്ടും നോക്കുകയാണ് പോലീസുകാർ.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലുടനീളം വിചിത്രമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.കറുത്ത മാസ്‌കും വസ്ത്രങ്ങളും ധരിച്ചെത്തിയ മാദ്ധ്യമപ്രവർത്തകർക്ക് പോലും വേദിയിലേക്ക് വിലക്കുണ്ട്. നേരത്തെ കറുത്തമാസ്‌ക് ധരിച്ചെത്തിയ മാദ്ധ്യമപ്രവർത്തകയെ സംഘാടകർ നിർബന്ധിപ്പിച്ച് മാസ്‌ക് മാറ്റിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കറുത്തവസ്ത്രം ധരിച്ചെന്ന പേരിൽ ട്രാൻസ്ജെൻഡർ വ്യക്തികളെയും പോലീസ് പിടികൂടിയത്.
മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിലെല്ലാം പോലീസ് നേരിട്ടാണു ഗതാഗതം നിയന്ത്രിക്കുന്നത്. പലയിടത്തും ഗതാഗതം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. പെട്ടെന്നുണ്ടായ ഗതാഗത നിയന്ത്രണം കാരണം കൊച്ചിയിൽ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്.
Comments