തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ വന്നതോട് കൂടി മുഖ്യമന്ത്രിയ്‌ക്കും സർക്കാരിനുമെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമായിരിക്കുകയാണ് കേരളത്തിൽ. ഭീഷണിയുണ്ടെന്ന ന്യായം നിരത്തി പോലീസ് പട തന്നെയാണ് മുഖ്യമന്ത്രിയ്‌ക്ക് അകമ്പടി നൽകുന്നത്. കരിങ്കൊടി കാണിക്കാനുള്ള പ്രതിഷേധക്കാരുടെ സകലശ്രമങ്ങളേയും എന്ത് വിലകൊടുത്തും തടയണമെന്നാണ് പോലീസുകാരുടെ നിലപാട്.
മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുത്ത വസ്ത്രങ്ങൾക്കും എന്തിനേറെ കറുത്തമാസ്‌കിന് വരെ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. കറുത്ത മാസ്‌കണിഞ്ഞെത്തിയ മാദ്ധ്യമ പ്രവർത്തകയെ നിർബന്ധപൂർവ്വം ഊരിമാറ്റിച്ച് വേറെ മാസ്‌ക് അണിയിച്ചത് വലിയ വിവാദമായിരുന്നു. അതിന് പിന്നാലെ കറുത്ത വസ്ത്രങ്ങളണിഞ്ഞെത്തിയ മെട്രോ യാത്രക്കാരായ ട്രാൻസ്‌ജെൻഡർ വനിതളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പ്രതിഷേധങ്ങൾ കടുത്തതോടെ കറുത്ത വസ്തുക്കളോട് തന്നെ കേരളത്തിലെ മുഖ്യമന്ത്രിയ്‌ക്ക് ഭയമായെന്നാണ് സമൂഹാമാദ്ധ്യമങ്ങളിലെ പരിഹാസം. ഊരിപ്പിടിച്ച വാളിനിടയിലൂടെ നടന്ന ഇരട്ടചങ്കന് ഇതെന്ത് പറ്റിയെന്നാണ് ജനങ്ങളൊന്നടങ്കം ചോദിക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ കറുപ്പ് ഭയത്തെ പരിഹസിച്ച് നിരവധി ട്രോളുകളും സമൂഹാമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പുതിയ നിരോധനം കാരണം കറുത്ത ആനയെ വെളുത്ത ആനയാക്കിയെന്ന് വരെ ട്രോളുകളുണ്ട്.
Comments