തിരുവനന്തപുരം: പ്രവാചക നിന്ദ നടത്തിയെന്ന പേരിൽ പ്രതിഷേധമുയരുന്ന ബിജെപി വക്താക്കൾക്കെതിരെ നടപടി വേണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ഡൽഹി പോലീസ് അറസ്റ്റ് ചെയ്തവരെല്ലാം നിരപരാധികളാണ്. രാജ്യത്ത് സമാധാനം പുലരാനായി ജനങ്ങളോട് അഭ്യർത്ഥിക്കുകയാണെന്നും പോളിറ്റ്ബ്യൂറോയുടെ പ്രസ്താവനയിൽ പറഞ്ഞു.
പ്രവാചക നിന്ദയ്‌ക്കെതിരായ പ്രതിഷേധങ്ങൾക്കിടെ റാഞ്ചി, ഹൗറ എന്നിവ അടക്കം വിവിധ സ്ഥലങ്ങളിൽ അക്രമങ്ങളുണ്ടായതിൽ സിപിഐഎം കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നു. അതിരുവിട്ടതും അവഹേളനപരവുമായ പ്രസ്താവനകൾക്കെതിരെ പ്രതിഷേധമുയരുന്നത് ന്യായമാണ്. എന്നാൽ, അക്രമാസക്തമായ പ്രതിഷേധങ്ങളിൽ നിന്ന് വർഗീയശക്തികൾ മുതലെടുപ്പ് നടത്തുകയും സ്ഥിതിഗതി കൂടുതൽ വഷളാക്കുകയും ചെയ്യും. ശാന്തിയും സമാധാനവും പുലർത്താൻ ജനങ്ങളോട് അഭ്യർഥിക്കുന്നു.
ഡൽഹി പോലീസ് ബിജെപിയുടെ രണ്ട് മുൻവക്താക്കളുടെ പേരിൽ മാത്രമല്ല കേസെടുത്തത്, ഒരു മാദ്ധ്യമപ്രവർത്തകനടക്കം ഇതുമായി ബന്ധമില്ലാത്ത മറ്റ് 30 പേർക്കെതിരായും കേസെടുത്തു. ഇത് വക്താക്കൾ ചെയ്ത കുറ്റത്തിന്റെ ഗൗരവം കുറച്ചുകാട്ടാനുള്ള ശ്രദ്ധ തിരിക്കൽ തന്ത്രമാണിതെന്നും പോളിറ്റ് ബ്യൂറോ ആരോപിച്ചു.
അതേസമയം ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താനുള്ള സിപിഎം തന്ത്രങ്ങളുടെ തുടർച്ചയായാണ് പ്രസ്താവനയെന്നാണ് ഉയരുന്ന ആക്ഷേപം. ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യത്തിലോ, സരസ്വതി ദേവിയെ അവഹേളിക്കുന്ന തരത്തിൽ ചിത്രീകരിച്ച സംഭവത്തിലോ സിപിഎം ശബ്ദമുയർത്തിയിരുന്നില്ല. എന്നാൽ ഇപ്പോഴുള്ള ഈ പ്രസ്താവന സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്.















